കാബൂൾ : രണ്ടാം വരവിൽ സ്ത്രീകൾക്കും പുരുഷൻമാരെ പോലെ വിദ്യാഭ്യാസത്തിനും ജോലിയുമെല്ലാം ഉറപ്പ് നൽകിയ താലിബാൻ ദിവസം കഴിയുന്തോറം വാഗ്ദ്ധാനങ്ങളിൽ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകൾ ജോലിക്ക് വരേണ്ടെന്ന നിലപാടിലെത്തിയ താലിബാൻ ഇപ്പോഴിതാ പെൺകുട്ടികൾക്ക് സെക്കണ്ടറി വിദ്യാഭ്യാസം പോലും നൽകാൻ മടികാണിക്കുകയാണ്. ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്ഥാനിൽ സെക്കണ്ടറി സ്‌കൂളുകൾ തുറക്കുന്നതിനുള്ള ഉത്തരവ് നൽകിയിരിക്കുകയാണ് താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം. എന്നാൽ ഈ ഉത്തരവിൽ ആൺകുട്ടികൾ ഹാജരാവുന്നതിനെ കുറിച്ച് മാത്രമാണ് വിശദീകരിക്കുന്നത്. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കുള്ള ക്ലാസുകൾ ശനിയാഴ്ച മുതൽ ആരംഭിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിനെത്തുടർന്ന് സ്‌കൂളുകൾ അടച്ച് ഒരു മാസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.
അഫ്ഗാനിസ്ഥാനിൽ മുൻപ് ഭരണം നടത്തിയിരുന്നപ്പോഴും പെൺകുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ തടഞ്ഞിരുന്നു. സ്ത്രീകൾ ജോലി ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാൽ ഇക്കുറി തങ്ങൾ കഴിഞ്ഞ ഭരണകാലത്തെപ്പോലെ ചെയ്യില്ലെന്നും ഇത്തവണ സ്ത്രീകളെ പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുമെന്നും ആദ്യഘട്ടത്തിൽ വാഗദ്ധാനം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സർക്കാരിന്റെ വനിത മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വനിതകൾ ഇനിമുതൽ വരേണ്ടെന്ന വിചിത്ര ഉത്തരവാണ് പുറത്തിറങ്ങിയത്. നേരത്തെ സർവകലാശാലകളിൽ ലിംഗഭേദമനുസരിച്ച് ക്ലാസ് മുറികൾ വേർതിരിച്ച ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകരെ മാത്രം അനുവദിക്കുമെന്നും താലിബാൻ അറിയിച്ചിരുന്നു. എന്നാൽ സെക്കണ്ടറി വിദ്യാലയങ്ങളിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചില്ലെങ്കിൽ അവരുടെ ഭാവി ഇരുളടയുമെന്ന് ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |