കേരളീയരെല്ലാവരും അറിഞ്ഞിരിക്കേണ്ട ചരിത്ര വസ്തുതകളടങ്ങിയ ഒരു ഗ്രന്ഥമാണ് 'ഈഴവാസ് ഒഫ് കേരളം" എന്ന ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഈ കൃതി. ചരിത്ര നിർമ്മിതി വളരെ ക്ളേശകരമായൊരു യജ്ഞമാണ്. ധാരാളം പ്രയത്നവും ആഴത്തിലുള്ള മനനവും അന്വേഷണത്വരയും ആവശ്യപ്പെടുന്ന ബൃഹത്തായ ഒരു സംരംഭം. ഭൂതകാലത്തെ പുനഃസൃഷ്ടിക്കുമ്പോൾ അതിൽ തെറ്റുകളും അപാകതകളും വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. കാരണം ചരിത്രം മനുഷ്യരാശിയുടെ മഹത്തായ വിജയഗാഥയാണ്.
വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും പശ്ചാത്തലത്തിൽ എഴുതിയ ചരിത്രസത്യങ്ങൾ മഹത്തായ മനുഷ്യജീവിതത്തിന്റെ ചെറിയ ഏടുകൾ മാത്രം. കടലുപോലെ പരന്നുകിടക്കുന്ന എഴുതപ്പെടാത്ത ചരിത്രവും ഭൂതകാലവുമാണ് നമ്മുടേത്. എഴുതിയ ചരിത്രങ്ങൾ തന്നെ ചില വ്യക്തികളിലോ സംഭവങ്ങളിലോ യുദ്ധങ്ങളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സഹസ്രാബ്ദങ്ങൾ നീണ്ടുകിടക്കുന്ന മരിച്ച് മണ്ണടിഞ്ഞുപോയ നമ്മുടെ പൂർവികരുടെ ജീവിതം എഴുതപ്പെടാത്ത ചരിത്രമായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.
എഴുതപ്പെട്ട ചരിത്രത്തിന് അപ്പുറമുള്ള കാലങ്ങളെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങൾ പലപ്പോഴും നിയതമായ രേഖകളുടെയും തെളിവുകളുടെയും അഭാവമുള്ളവയാണ്. ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടേയും പിൻബലത്തിലുള്ള കണക്കുകൂട്ടലുകളും ഊഹങ്ങളും മാത്രമേ ഇത്തരം ചരിത്രാന്വേഷണങ്ങൾക്ക് ഉപോദ്ബലകമാകാറുള്ളൂ. ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ ഈ കാര്യത്തിൽ ചരിത്രകാരന്മാരെ സഹായിക്കും. ഭാരതീയ പൈതൃകത്തിലാകട്ടെ വേദേതിഹാസപുരാണ ഉപനിഷത്തുകളും കലാശാസ്ത്ര സാഹിത്യസൈദ്ധാന്തിക ചിന്തകളടങ്ങിയ ഗ്രന്ഥങ്ങളും ഇക്കാര്യത്തിൽ ചരിത്രകാരന്മാരെ സഹായിക്കുന്നുണ്ട്.
വംശോല്പത്തിയെപ്പറ്റിയുള്ള ചിന്തകൾ എക്കാലത്തും അന്വേഷണ കുതുകികളാക്കിയിരുന്നു. കേരളോത്പ്പത്തിയും പരശുരാമചരിത്രവും ഈഴവവംശത്തിന്റെ ഉൽപ്പത്തി ചരിത്രങ്ങളും പുനർവിചിന്തനങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമായൊരു കാഴ്ചപ്പാടോടുകൂടി ഈ വിഷയത്തെ സമീപിച്ചിരിക്കുകയാണ് ടി.എം. ജയൻ എന്ന ചരിത്രഗവേഷകൻ. അദ്ദേഹത്തിന്റെ ' ഈഴവാസ് ഒഫ് കേരളം" എന്ന പുസ്തകം വേറിട്ടൊരു ചിന്തയും ദർശനവും മുന്നോട്ടുവയ്ക്കുന്നു. കേരളോല്പത്തിയുമായി ബന്ധപ്പെട്ട് പരശുരാമക്ഷേത്രം എന്നറിയപ്പെടുന്ന കേരളത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകളെപ്പറ്റി ചരിത്രകാരന്മാരുടെ നിലവിലുള്ള കണ്ടെത്തലുകളിൽ നിന്നും വ്യത്യസ്തമായൊരു രീതിയിൽ അവതരിപ്പിക്കുന്നു. തികച്ചും ആദ്ധ്യാത്മികവും ഭാരതീയ പൗരാണിക പാരമ്പര്യത്തിൽ ഊന്നുന്നതുമായ ഈ നിഗമനങ്ങൾ, ചരിത്രം വ്യക്തമായ ശാസ്ത്രീയ തെളിവുകളോടുകൂടി കാര്യകാരണബന്ധിതമായിരിക്കണമെന്ന് വാദിക്കുന്ന ആധുനിക മനുഷ്യർക്ക് അസ്വാഭാവികമായി തോന്നാമെങ്കിലും ഋഷിപ്രോക്തമായ ഭാരതീയ സംസ്കാരത്തിന്റെ അടിവേരുകളെ ആഴത്തിൽ ഖനനം ചെയ്തെടുത്ത ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ് ഈ ഗ്രന്ഥം.നിലവിലുള്ള ചരിത്രകാഴ്ചപ്പാടുകളെ മാറ്റി എഴുതാനും തന്റേതായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ചരിത്രഗവേഷകൻ ശ്രമിച്ചിട്ടുണ്ട്. 'സുന്ദരവും കാല്പനികവുമായ ഒരു ചരിത്രഭാവന" എന്ന് വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്ന ഈ ഗ്രന്ഥം മലയാളിയുടെ ചരിത്രജിജ്ഞാസയെ തീർച്ചയായും സംതൃപ്തമാക്കും എന്ന് കരുതാം.
(യൂണിവേഴ്സിറ്റി കോളേജിലെ അസോ.പ്രൊഫസറാണ് ലേഖിക,ഫോൺ: 9495817354)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |