ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് (Who Framed Roger Rabbit) എന്ന അമേരിക്കൻ വിസ്മയചിത്രം വീണ്ടും അത്ഭുതം സൃഷ്ടിക്കുന്നുവെന്ന വാർത്തയ്ക്കു മുന്നിലാണ് ഞാനിപ്പോൾ. 1988-ൽ റിലീസ് ചെയ്യപ്പെട്ട ഈ ലൈവ് ആക്ഷൻ ആനിമേഷൻ ചിത്രത്തിന്റെ 25-ാം വാർഷികാഘോഷത്തിന് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് 2013-ൽ ബ്ളൂറേ ഫോർമാറ്റിൽ പരിഷ്ക്കരിച്ച പതിപ്പിറക്കിയിരുന്നു. അതും പോരാഞ്ഞ് ലോകമെങ്ങുമുള്ള റോജർ റാബിറ്റ് ആരാധകർക്കായി ഈ വരുന്ന 2021 ഡിസംബർ 7 ന് അൾട്രാ എച്ച്. ഡി. ബ്ളൂറേ എന്ന നവീനസങ്കേതത്തിലും അത് റിലീസിനൊരുങ്ങുന്നു എന്നതാണ് എന്റെ മുന്നിലുള്ള ആ പുത്തൻ വാർത്ത...!
'ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ് "ഞാൻ കാണുന്നത് 1991-ലാണ്. 'നക്ഷത്രക്കൂടാരം" എന്ന എന്റെ ആദ്യ തിരക്കഥ ഒരുങ്ങുന്ന സമയം. ഒരുനാൾ, ഞാൻ എഴുതിക്കൊണ്ടിരുന്ന തിരുവനന്തപുരം പുളിമൂടിലുള്ള 'കുക്കീസ് ഇൻ" എന്ന കോട്ടേജിലേക്ക് സംവിധായകൻ ശ്രീക്കുട്ടനും സുഹൃത്ത് സാബുവും കടന്നുവരുന്നു. കൈയിൽ റാബിറ്റിന്റെ വി.എച്ച്.എസ് കാസറ്റുമുണ്ട്. കറേ കാർട്ടൂണുകളും മനുഷ്യരും ഒന്നിച്ചുള്ള ആ ഹോളിവുഡ് ചിത്രത്തെപ്പറ്റി രണ്ടുമൂന്നുവർഷമായി വാർത്തകൾ ഞാനറിയുന്നുണ്ടായിരുന്നു. പക്ഷേ കാണാൻ സാധിച്ചിരുന്നില്ല. കണ്ടുകഴിഞ്ഞപ്പോൾ, ഇതുപോലൊന്ന് നമുക്കും ആലോചിച്ചാലോ എന്നായി ശ്രീക്കുട്ടൻ. പത്തറുപത് മില്യൺ ഡോളർ മുടക്കി വാൾട്ട് ഡിസ്നിയും വാർണർ ബ്രോസും സ്റ്റീഫൻ സ്പീൽ ബർഗും ഒക്കെ പിന്തുണ നൽകി ടച്ച്സ്റ്റോൺ പിക്ച്ചേഴ്സ് ഒരുക്കിയ അത്ഭുത ചിത്രത്തിനു മുന്നിൽ എന്താണീ കൊച്ചുമലയാളത്തിൽ നിന്ന് ചെയ്യാനാവുക എന്നതായിരുന്നു ഞാനാദ്യം ചിന്തിച്ചത്. എന്നാൽ സാങ്കേതികവിസ്മയങ്ങളിൽ കരുത്തേകാൻ, പരിചയമുള്ള ഒരു പ്രൊഡ്യൂസർ കൂടെയുണ്ടെന്ന സാബുവിന്റെ ഉറപ്പിൽ, ഞാൻ എന്റെ രണ്ടാമത്തെ തിരക്കഥ വലിയ കാൻവാസിൽ സ്വപ്നം കണ്ടുതുടങ്ങി. അങ്ങനെ 'ഫാബി' എന്ന കാർട്ടൂൺ കഥാപാത്രം പിറന്നു. 'ഓ ഫാബി' എന്ന തിരക്കഥയും.
രണ്ട്
'ഹൂ സെൻസേർഡ് റോജർ റാബിറ്റ്?" എന്ന ഗാരി കെ. വോൾഫിന്റെ കൃതിയെ ആസ്പദിച്ച്, റോബർട്ട് ഡെമിക്സ് ഒരുക്കിയ 'ഹൂ ഫ്രെയിംഡ് റോജർ റാബിറ്റ്", മുയൽ ദമ്പതികളായ റോജറിന്റേയും ജസീക്കയുടേയും ജാരനായ മാർവിന്റേയും കഥയാണ്. മാർവിൻ കൊല്ലപ്പെടുന്നതോടെ സംശയത്തിന്റെ നിഴലിലാവുന്ന റോജറും അന്വേഷണവുമൊക്കെയാണ് കഥയിലെ വഴിത്തിരിവുകൾ... കുബേരപുത്രനായ സാന്റി ന്യൂഇയർ രാത്രിയിൽ ചെന്നുപെടുന്ന ഒരു കൊലപാതകവും അവനെ അതിൽനിന്ന് രക്ഷിക്കുന്ന 'ഫാബി" എന്ന അപ്പൂപ്പൻ കഥാപാത്രവുമാണ്'ഓ ഫാബി'യിലേക്കായി ചേർത്തുവെച്ച കഥാതന്തു... നിരന്തരമായ ചർച്ചകൾക്കു ശേഷമാണ് തിരക്കഥയും സംഭാഷണവും ഞാനെഴുതിയത്. അമേരിക്കയിൽ ജെന്നിഫർ കെന്നഡിയുമായി ചേർന്ന് ഹൈഡ്രോളിക് ഡ്രില്ലിംഗ് ഷിപ്പിംഗ് ബിസിനസ് ചെയ്യുന്ന സൈമൺ തരകൻ, ജൻഷർ പ്രൊഡക്ഷൻസിന്റെ ബാനറിൽ, ഇംഗ്ലീഷടക്കം നാലഞ്ചു ഭാഷകളിൽ 'ഓ ഫാബി" നിർമ്മിക്കാൻ സന്നദ്ധനായാണ് വന്നത്. അതിനാൽ കഥയുടെ അവകാശം 'ജെൻഷറി"ന്റെ പേരിലാവുമെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞുവെച്ചു. സ്ക്രിപ്റ്റ് മാത്രമെ എന്റെ പേരിലുണ്ടാവൂ. റാബിറ്റിന്റെ കഥയിൽ നിന്ന് ഞാൻ കടംകൊണ്ട ആശയത്തിന് എന്ത് സ്റ്റോറി റൈറ്റ് എന്നായിരുന്നു ഞാൻ ചിന്തിച്ചത്... ഒരുപാധി കൂടി നിർമ്മാതാവ് മന്നോട്ടു വച്ചു: മകൻ റോക്കിയെ നായകനാക്കണം. കൊച്ചുന്നാൾ മുതലേ മകൻ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കിക്കൊടുക്കാൻ എന്തു ത്യാഗവും എത്ര ചെലവും സഹിക്കുന്ന സ്നേഹനിധിയായ ഒരച്ഛന്റെ ആ ആവശ്യവും അംഗീകരിക്കപ്പെട്ടു...!
താരനിർണയവേളയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രഗത്ഭനായ കല്ലിയൂർ ശശി വന്നതോടെ കാര്യങ്ങൾ ഉശാറായി. തിലകൻ, ശ്രീവിദ്യ, ജഗതി, നരേന്ദ്രപ്രസാദ് , മനോജ് കെ.ജയൻ, ദേവൻ തുടങ്ങിയവർക്കൊപ്പം തമിഴകത്തെ വിലപിടിച്ച താരങ്ങളായ നാഗേഷും നാസറും ഇളവരശിയും നിശ്ചയിക്കപ്പെട്ടു. ഉയർന്ന സാങ്കേതികവിദ്യ ആവശ്യപ്പെടുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കാൻ വിൻസന്റ് മാഷുടെ നേതൃത്വത്തിൽ ജയാനൻ വിൻസന്റും രാമചന്ദ്രബാബുവും മന്നോട്ടുവന്നു. കലാസംവിധായകനായി സി.കെ. സുരേഷും അസോസിയേറ്റ് കാമറാമാനായി വേണുഗോപാലും രംഗത്തെത്തി. കൊച്ചിയിലെ സൺ ഇന്റർനാഷണലിലെ തണുത്ത മുറിയിൽ മൂന്നുമാസക്കാലം തിരക്കഥയെഴുത്തിന്റെ ഉഷ്ണകാലം! 1992 മാർച്ച് 13-ന് മദിരാശി സാലിഗ്രാമിലുള്ള പ്രസാദ് 70 എം.എം. തിയേറ്ററിലായിരുന്നു കെങ്കേമമായ പൂജയും റിക്കോർഡിംഗും. ബിച്ചു തിരുമലയുടെ തകർപ്പൻ ഗാനങ്ങൾക്ക് ജോൺസൺ സംഗീതം നൽകി. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ചിത്രയും പാടി.... ആ രാത്രിയിൽ മദിരാശിയിലേക്ക് നാട്ടിൽ നിന്ന് പൂർണഗർഭിണിയായ ഗിരിജ വിളിച്ചു: ''ബാബു എപ്പോഴാ വരിക? ഏത് നിമിഷവും ഞാൻ പ്രസവിക്കും, അടുത്തുണ്ടാവില്ലേ?""
എറണാകുളത്തെ ഷൂട്ടിംഗ് വേളയിൽ, തിരക്കഥയുടെ കൂട്ടിച്ചേർക്കലും മാറ്റിയെഴുത്തിനുമിടയിൽ ഏപ്രിൽ 7-ന് ഗിരിജ പ്രസവിച്ചതായി ഫോൺ സന്ദേശം ഹോട്ടൽമുറിയിലെത്തി. ഒരെത്തും പിടിയും കിട്ടാത്ത സാങ്കേതിക പ്രശ്നങ്ങളും കുഴഞ്ഞുമറിയുന്ന സീൻ ഓർഡറുകൾക്കുമിടയിൽ സിനിമയുടെ പ്രസവവേദനയനുഭവിക്കുന്ന സംവിധായകന്റേയും നിർമ്മാതാവിന്റേയും മുന്നിൽ ഞാൻ അച്ഛനായ വാർത്തയ്ക്കെന്തു പ്രസക്തി? എങ്കിലും കല്ലിയൂർ ശശി സ്നേഹപൂർവ്വം പൊതിഞ്ഞുതന്ന അയ്യായിരം രൂപയുമായി നാലാം നാൾ പരശുറാം എക്സ്പ്രസ് കയറി ഞാൻ കാസർകോടെത്തി. കുഞ്ഞിനെ ഒരു നോക്കുകണ്ടു. അവൾ കുഞ്ഞിക്കണ്ണു മിഴിച്ച് അപരിചിതത്വത്തോടെ എന്നെ തുറിച്ച് നോക്കി, പിന്നെ ഉറക്കെയുറക്കെ കരഞ്ഞു...
മൂന്ന്
കറേയേറെ കാർട്ടൂൺ കഥാപാത്രങ്ങളും മനുഷ്യരും നിറഞ്ഞ ഒരു ഹോളിവുഡ് ചിത്രത്തിന്റെ വഴിയേ, ഒരു ആനിമേറ്റഡ് കഥാപാത്രം മാത്രമാണെങ്കിൽപ്പോലും നീങ്ങുമ്പോൾ, തികഞ്ഞ ഗൃഹപാഠം വേണ്ടിയിരുന്നില്ലേ എന്ന ചോദ്യം ചോദിച്ചത്, ഇന്ത്യൻ ആനിമേഷന്റെ പിതാവെന്നറിയപ്പെടുന്ന പത്മശ്രീ റാം മോഹൻ. ഷൂട്ടിംഗ് പൂർത്തിയാക്കി ആനിമേഷന്റെ ചർച്ചകൾക്കെത്തിയതായിരുന്നു ബോംബെയിലെ റാംമോഹൻ ബയോഗ്രാഫിക്സ് ആൻഡ് ഗിമ്മിക്ക്സ് സ്റ്റുഡിയോയിൽ 'ഓ ഫാബി"യുടെ അണിയറക്കാർ, മേള രഘു എന്ന ഉയരം കുറഞ്ഞനടനെ വെച്ച് ചിത്രീകരിച്ച ഭാഗങ്ങളിൽ തൃപ്തനായിരുന്നില്ല അദ്ദേഹം.... പിന്നീടും ഒട്ടേറെ പരീക്ഷണവഴികൾ... ഒടുവിൽ ഒന്നരവർഷത്തിന്റെ കഠിനശ്രമങ്ങളും ഒന്നരക്കോടിയെന്ന വൻ ബഡ്ജറ്റും താണ്ടി. 1993 ആഗസ്റ്റ് 27 ന് ഓണക്കാല സിനിമയായി 'ഓ ഫാബി" തിയേറ്ററിലെത്തി. 'ഏഷ്യയിലെ ആദ്യത്തെ മുഴുനീള ആക്ഷൻ ആനിമേഷൻ ഹൈബ്രിഡ് ചിത്ര"മെന്ന പരസ്യവാചകം വിശ്വസിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകർ, കൂടുതൽ പലതും പ്രതീക്ഷിച്ചുവന്നതിനാലാവാം, കടുത്ത നിരാശയിലകപ്പെട്ടു. ഞാനെഴുതിയ തിരക്കഥയുടെ ക്രെഡിറ്റ് കൂടി കഥയ്ക്കൊപ്പം 'ജെൻഷർ"എന്ന കമ്പനി നാമത്തിൽ തിരശ്ശീലയിൽ കണ്ടതായിരുന്നു എന്റെ നിരാശ. വെറും 'ഡയലോഗ് ക്രെഡിറ്റി" ൽ മാത്രമായി ഒന്നരവർഷത്തെ എന്റെ പ്രയത്നങ്ങൾ ഒതുക്കപ്പെട്ടു...!
നാല്
50.6 മില്ല്യൺ ഡോളർ മുടക്കി ആറിരട്ടി ആദ്യ വർഷം തന്നെ കൊയ്തെടുത്ത് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു റോജർ റാബിറ്റ്. അതിന്നും കൂടുതൽ പുതുമകൾ വരുത്തി ഹോളിവുഡിൽ പ്രേക്ഷകപ്രീതി നേടിക്കൊണ്ടിരിക്കുന്നു.... തൊണ്ണൂറുകളിൽ കേവലം 50 ലക്ഷം രൂപയ്ക്ക് സൂപ്പർസ്റ്റാർ പടമെടുക്കാവുന്ന മലയാളം സിനിമയിൽ മൂന്നിരട്ടി മുടക്കിയെടുത്ത ഫാബിയുടെ ചരിത്രം മറ്റൊന്നായി മാറിയത് എന്തുകൊണ്ടാവാം? മലയാളത്തിൽ, കാലത്തിനു മുന്നേപ്പിറന്ന സിനിമയായിരുന്നു 'ഓ ഫാബി" എന്നു വേണമെങ്കിൽ പറയാം. ഒരു പക്ഷേ, സാങ്കേതികമികവിന്റെ ഇക്കാലത്ത് ആ ചിത്രം ഇറങ്ങിയിരുന്നെങ്കിൽ..! ഇനി ചുമ്മാ ആഗ്രഹിച്ചിട്ടെന്തു കാര്യം?! എങ്കിലും ഏതാണ്ട് മുപ്പതുവർഷം മുമ്പ് മലയാളത്തിൽ ഇങ്ങനെയൊരു ആനിമേഷൻ ആക്ഷൻ ചിത്രം ഒരുങ്ങിയിരുന്നുവെന്ന വിസ്മയത്തിൽ ആളുകൾ യൂട്യൂബിൽനിന്ന് 'ഓ ഫാബി" ഇപ്പോഴും തിരഞ്ഞെടുത്ത് കാണുന്നുണ്ട്...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343 satheeshbabupayyanur@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |