കണ്ണൂർ: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) രൂപീകരിച്ച് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി, ഡി.സി.സി പ്രസിഡന്റുമാർക്ക് നടത്തിയ പഠനക്ലാസിൽ നൽകിയ നിർദ്ദേശങ്ങൾ ജില്ലയിലും കാര്യക്ഷമമായി നടപ്പിലാക്കാനാണ് തീരുമാനം. യൂണിറ്റ് കമ്മിറ്റിയിൽ പാർട്ടിയുടെ അടിത്തട്ടിലുള്ളവരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലങ്ങളിലും യൂണിറ്റ് തലത്തിലും യോഗങ്ങൾ നടത്തിവരികയാണ്. ഒരു നിയോജക മണ്ഡലത്തിൽ ഒരു മണ്ഡലം എന്ന നിലയിലായിരിക്കും പ്രവർത്തനം. ഒരു ബൂത്തിന്റെ കീഴിൽ ചുരുങ്ങിയത് അഞ്ച് കമ്മിറ്റികൾ പ്രവർത്തിക്കും. ഇതിൽ 60 ഒാളം കുടുംബങ്ങളെ ഉൾപ്പെടുത്തും. ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ടുപോവുകയും പാർട്ടിക്ക് നല്ലതെന്ന് തോന്നുവരെ ഭാരവാഹികളാക്കുകയും ചെയ്യും.
നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ കുറിച്ച് തിരഞ്ഞെടുപ്പു കമ്മിറ്റി പരിശോധിച്ചു വരികയാണ്. പാർട്ടിക്ക് കൃത്യമായ അടിത്തറയുണ്ടാക്കുകയെന്നതാണ് സെമികാഡർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാധിപത്യപാർട്ടിയായ കോൺഗ്രസിൽ എന്തും പറയാനുള്ള ജനാധിപത്യമായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്നത്. വായയിൽ തോന്നുന്നതു പറയാൻ ഇനി ആരെയും അനുവദിക്കില്ലെന്ന കെ.പി.സി.സി നിലപാട് തന്നെയായിരിക്കും ഇനിയുള്ള കാലത്ത് കണ്ണൂരിലുണ്ടാവുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി.ജെ.പിക്കെതിരെ എന്തെങ്കിലും റിപ്പോർട്ട് ചെയ്താൽ ആ റിപ്പോർട്ടറിന്റെ സ്ഥിതിയെന്താകുമെന്നും മാധ്യമങ്ങൾക്ക് ബി.ജെ.പി കൂച്ച് വിലങ്ങിട്ടിരിക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും സംബന്ധിച്ചു. പ്ലസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ടി.കെ. ഖാദർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |