തിരുവനന്തപുരം: കോൺഗ്രസിൽ ഫ്ളക്‌സിൽ ജീവിക്കുന്ന തലമുറ മാറുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിനകത്ത് പുകഴ്‌ത്തലുകൾക്കും ഇകഴ്‌ത്തലുകൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും സ്ഥാനമാനത്തിനായുള്ള നെട്ടോട്ടങ്ങൾക്കും വിട നൽകുകയാണെന്നും മാദ്ധ്യമങ്ങൾക്ക് അയച്ച ലേഖനത്തിൽ സുധാകരൻ വ്യക്തമാക്കി.
അധികാരത്തിന് മാത്രമായി നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന ശീലം ഇനി തുടരാനാവില്ല. പ്രവർത്തിക്കുക, കോൺഗ്രസിനെ ശക്തിപ്പെടുത്തുക, രാജ്യത്തെ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇനി കോൺഗ്രസിനുള്ളൂ. ഇടതുപക്ഷ ഭരണത്തുടർച്ചയിൽ തകർന്നടിയുന്ന കോൺഗ്രസിനെയാണ് സി.പി.എം സ്വപ്നം കണ്ടത്. കോൺഗ്രസ് തകർന്നാൽ പ്രതിപക്ഷ പാർട്ടിയായി ബി.ജെ.പി വളരുമെന്ന് ദിവാസ്വപ്നം കണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയത്തിന് ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വം സഹായകരമായ നിലപാടെടുത്തു.തിരഞ്ഞെടുപ്പിന് ശേഷം പുന:സംഘടിപ്പിക്കപ്പെട്ട കെ.പി.സി.സി നേതൃത്വം കേരളത്തിലെ അനുഭവ സമ്പത്തുള്ള തലമുറയുമായി ആശയവിനിമയം നടത്തി കോൺഗ്രസിന് പുതിയ മുഖം നൽകാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പ്രസ്ഥാനത്തെ ജീവസുറ്റതാക്കാനും കുറവുകളും പരിമിതികളും മറികടന്ന് ബൂത്ത് മുതൽ കെ.പി.സി.സി വരെ ചലനാത്മകമാക്കാനും ഉതകുന്ന തീരുമാനങ്ങളും ഇടപെടലുകളും കോൺഗ്രസിന് ഉണർവ്വേകി.
സംഘടനയിൽ കാലോചിതമായ പരിഷ്കാരം വരുന്നുവെന്ന തിരിച്ചറിവ് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നു. ആരേയും അനർഹമായി തള്ളാനോ കൊള്ളാനോ അല്ല ഈ മാറ്റം. കഴിവും പ്രവർത്തനശേഷിയും അംഗീകാരവുമുള്ള നേതൃനിര സൃഷ്ടിക്കാനാണ്. നിലവിലുള്ള രീതികളിൽ ഘടനാപരവും ഗുണപരവുമായ മാറ്റത്തിലേക്ക് കോൺഗ്രസ് പുനഃസംഘടിപ്പിക്കപ്പെടുമ്പോൾ ചില അസംതൃപ്തികളും കൊഴിഞ്ഞുപോക്കും സ്വാഭാവികമാണ്. കോൺഗ്രസിലുണ്ടാകാൻ പോകുന്ന ഗുണപരമായ മാറ്റത്തിന്റെ സൂചനയാണത്. തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ ദൃഢതയാണ്. കോൺഗ്രസ് ആടിയുലയുമെന്ന് സ്വപ്നം കാണുന്നവരെല്ലാം നാളെ നിരാശപ്പെടും.
കോൺഗ്രസിന്റെ മതനിരപേക്ഷ വീക്ഷണവും പരിപാടിയും അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും. പുനഃസംഘടനയും ആശയപരമായ കരുത്ത് നേടാനുള്ള ശില്പശാലകളും അടിസ്ഥാനഘടകം മുതലുള്ള പുനക്രമീകരണങ്ങളും വിരൽ ചൂണ്ടുന്നത് കേരളത്തിലെ കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവിനെയാണ്. കേരളത്തിലെ കോൺഗ്രസിന് പ്രഗത്ഭരായ നേതൃനിരയുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ സഹിഷ്ണുതയോടെ കേൾക്കാനും ഒന്നായി നിന്ന് പരിഹരിക്കാനുമാകും.
വിശാലമായ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനമായതിനാൽ വ്യത്യസ്താഭിപ്രായങ്ങൾ സ്വാഭാവികമാണ്. ഒറ്റ തീരുമാനമെടുക്കാനും ഒറ്റ മനസോടെ അത് നടപ്പാക്കാനും ഉതകുന്ന പ്രവർത്തനശൈലിയാണ് കോൺഗ്രസിന്റേത്. അഭിപ്രായ വ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്നവരല്ല കോൺഗ്രസ്. വ്യത്യസ്ത കാലങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളിലൂടെ പുറത്ത് പോയവർക്കാർക്കും ജീവഹാനിയോ ആക്രമണമോ നേരിട്ടിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |