കൊവിഡ്-19 മഹാമാരി ലോക സമ്പദ് വ്യവസ്ഥയേയും മിക്കവാറും എല്ലാ രാജ്യങ്ങളേയും, വ്യത്യസ്ത തീവ്രതയിലാണെങ്കിലും, ബാധിച്ചു. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും അതിവേഗം വീണ്ടെടുപ്പു നടത്തുകയാണെങ്കിലും പലരും ഇപ്പോഴും ക്ലേശിക്കുകയാണ്. ഇങ്ങനെ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് വിദേശ നാണ്യ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നമ്മുടെ അയൽക്കാരായ ശ്രീലങ്ക. വിദേശ നാണയ ദൗർലഭ്യം അരി, പഞ്ചസാര, പാൽ, പയറുവർഗങ്ങൾ എന്നിവയുടെയെല്ലാം ഇറക്കുമതിയെ ബാധിച്ചു. അവിടത്തെ ഇപ്പോഴത്തെ ഭക്ഷ്യപ്രതിസന്ധിക്ക് ഗുരുതരമായ സാമൂഹ്യ ,രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടായേക്കാം.
മഹാമാരിയുടെ വരവിനു മുമ്പു തന്നെ 2019 ഏപ്രിൽ 21 നു ഈസ്റ്റർ ഞായറാഴ്ച നടന്ന കിരാതമായ ഭീകരാക്രമണത്തോടെയാണ് ശ്രീലങ്കയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ശ്രീലങ്കയുടെ ദേശീയ ജിഡിപിയുടെ 10 ശതമാനം സംഭാവന ചെയ്യുന്ന ടൂറിസമാണ് രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശനാണ്യം കൊണ്ടുവരുന്നതും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും. ഭീകരാക്രമണം ശ്രീലങ്കയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ഗുരുതരമായി ബാധിച്ചു. മഹാമാരിയുടെ വരവോടെ പ്രതിസന്ധി ഉച്ചസ്ഥായിയിലെത്തി. ശ്രീലങ്കയുടെ വ്യാപാരക്കമ്മിയും അടവുശിഷ്ടവും വർദ്ധിക്കുകയും വിദേശകടം പെരുകുകയും ചെയ്തു. വികസ്വര വിപണികളിലെ കറൻസികൾ സ്ഥിരതയോടെ നില്ക്കുകയോ ഇന്ത്യയിലേതുപോലെ മെച്ചപ്പെടുകയോ ചെയ്തപ്പോൾ ശ്രീലങ്കൻ രൂപയുടെ മൂല്യം ഈ വർഷം ഇതുവരെ ഒൻപത് ശതമാനം ഇടിയുകയാണു ചെയ്തത്. വിദേശനാണയ കരുതൽ ശേഖരത്തിൽ നിന്നെടുത്ത് ഈയിടെ ശ്രീലങ്ക ഒരു ബില്യൺ ഡോളർ വിദേശകടം വീട്ടിയിരുന്നു. അവരുടെ വിദേശകടം ജിഡിപിയുടെ 62 ശതമാനം എന്ന അപകടകരമായ നിലയിലാണ്. ശ്രീലങ്കയുടെ വിദേശനാണയ ശേഖരം ഇപ്പോൾ 2.9 ബില്യൺ ഡോളർ മാത്രമാണ്. മൂന്നുമാസത്തെ ഇറക്കുമതി ആവശ്യങ്ങൾക്കു മാത്രമേ ഈ തുക തികയുകയുള്ളൂ. ഇക്കാരണത്താൽ ഇറക്കുമതി നിയന്ത്രണം ആവശ്യമായി വരുന്നു. ശ്രീലങ്ക ഇപ്പോൾ അനുഭവിക്കുന്ന ഭക്ഷ്യപ്രതിസന്ധി വിദേശ നാണയ പ്രതിസന്ധിയുടെ നേരിട്ടുള്ള പ്രത്യാഘാതമാണ്.
ശ്രീലങ്കയുടെ പ്രധാന കയറ്റുമതിയായ തേയിലയുടെ ഡിമാന്റിലുണ്ടായ കുറവ് വിദേശനാണയ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തേയില ഉത്പാദനത്തിൽ രാസവസ്തുക്കൾ കുറയ്ക്കാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ സോദ്ദേശ്യത്തോടെ കൈക്കൊണ്ട നടപടികൾ തേയിലയുടെ ഉത്പാദനച്ചെലവും വിലയും വർദ്ധിപ്പിച്ചത് കയറ്റുമതിയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടി. നേരത്തേ തന്നെ ഗുരുതരമായിരുന്ന വിദേശനാണയ പ്രതിസന്ധി രൂക്ഷമാകാൻ ഇതു കാരണമായി.
പ്രതിസന്ധി മൂർഛിച്ചപ്പോൾ ഓഗസ്റ്റ് 31 ന് സർക്കാർ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആവശ്യത്തിനു വിദേശനാണയ ശേഖരം ഇല്ലാതായതോടെ ഇറക്കുമതി കുത്തനെ കുറയുകയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും ചെയ്തു. ഇതോടെ ഭക്ഷ്യവസ്തുക്കൾക്ക് റേഷൻ സമ്പ്രദായം നടപ്പാക്കുന്നതിനായി സർക്കാരിന് സൈന്യത്തെ വിളിക്കേണ്ടി വന്നു. അവശ്യ വസ്തുക്കൾ വാങ്ങുന്നതിന് കടകൾക്കു മുമ്പിൽ ദീർഘമായ ക്യൂ പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ വ്യാപകമാവുന്ന അതൃപ്തി രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്കു നയിക്കാൻ സാദ്ധ്യത കൂടുതലാണ്.
സഹായിക്കാൻ ഇന്ത്യയ്ക്കു കഴിയും
വിദേശനാണയ പ്രശ്നം മറികടക്കുന്നതിന് ശ്രീലങ്കയ്ക്കു അന്തർദേശീയ നാണയ നിധിയെ സമീപിക്കേണ്ടി വന്നേക്കാം. വിപണി വിദഗ്ദ്ധനും മുൻ ഗവർണറുമായ അജിത് നിവാഡ് കബ്രാലിനെ സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവർണറായി നിയമിച്ചത് ഈ വഴിക്കുള്ള ശ്രമങ്ങളുടെ സൂചനയായി വേണം കാണാൻ. അതിനു മുമ്പ് ശ്രീലങ്ക ചൈനയുടെയോ ഇന്ത്യയുടെയോ സഹായം തേടാൻ സാദ്ധ്യതയുണ്ട്.
ഇന്ത്യയുടെ കടൽ മാർഗമുള്ള ചരക്കു കൈമാറ്റത്തിൽ 60 ശതമാനവും കൊളംബോ തുറമുഖത്തു കൂടി കടന്നു പോകുന്നതിനാൽ നമ്മെ സംബന്ധിച്ചേടത്തോളം കൊളംബോ തുറമുഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നമ്മുടെ തന്ത്രപ്രധാനമായ താത്പര്യം കണക്കിലെടുക്കുമ്പോൾ ശ്രീലങ്കയുമായുള്ള സൗഹൃദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അഫ്ഗാനിസ്ഥാനിലും മ്യാൻമറിലും നേരിട്ട നയതന്ത്ര തിരിച്ചടികൾക്കു ശേഷം ഇന്ത്യയുടെ സമീപനം ശ്രദ്ധാപൂർവമായിരിക്കും. പ്രസിഡന്റ് രാജപക്സെയുടെ കീഴിൽ ശ്രീലങ്ക ഈയിടെയായി ചൈനാ ചായ്വ് പ്രകടിപ്പിക്കുന്നുണ്ട്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രീലങ്കയെ സഹായിക്കാൻ ചൈന അങ്ങേയറ്റം തത്പരരായിരിക്കും എന്നതിനാൽ ഇന്ത്യയ്ക്കിത് ശരിയായ നീക്കങ്ങൾ നടത്താൻ പറ്റിയ അവസരം കൂടിയായിരിക്കും
(ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |