ഐ.പി.എല്ലിൽ 14-ാം എഡിഷൻ രണ്ടാം ഘട്ടം: ആദ്യ ജയം ചെന്നൈ സൂപ്പർ കിംഗ്സിന്
റുതുരാജ് ഗെയ്ക്വാദ് മാൻ ഒഫ് ദ മാച്ച്
ദുബായ്: ഐ.പി.എൽ പതിന്നാലാം സീസണിൽ യു.എ.ഇയിൽ പുനരാരംഭിച്ച രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിനെ റിതുരാജ് ഗെയ്ക്വാദിന്റെ ചിറകിലേറി 20 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്.
ആദ്യം ബാറ്റ്ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ156 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോപ് ഓഡർ ചീട്ടുകൊട്ടാരം പോലെ തകർന്ന മത്സരത്തിൽ സെൻസിബിൾ ബാറ്റിംഗ് പുറത്തെടുത്ത് അർദ്ധസെഞ്ചുറിയുമായി പുറത്താകാതെ പോരാടിയ റിതുരാജ് ഗെയ്ക്വാദ് (58 പന്തിൽ 88) ചെന്നൈയെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു.
ഡ്വെയിൻ ബ്രാവോയുടെ കാമിയോ ഇന്നിംഗ്സും (8 പന്തിൽ 23) ചെന്നൈ ഇന്നിംഗ്സിൽ നിർണായകമായി. കൂട്ടതകർച്ചയുടെ സമയത്ത് റിതുരാജിനൊപ്പം നങ്കൂരക്കാരന്റെ റോളിൽ ബാറ്റുവീശിയ രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സും എടുത്തുപറയേണ്ടതാണ്.
ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ ടെസ്റ്റ് പര്യടം നടത്തിയ ശേഷം എത്തിയ മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് മാനേജ്മെന്റ് വിശ്രമം അനുവദിച്ചതിനാൽ കീറോൺ പൊള്ളാഡാണ് ഇന്നലെ മുംബയ്യെ നയിച്ചത്. രോഹിതിന് പകരം യുവ ഓപ്പണർ അൽമോൽ പ്രീതിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചു. ഹാർദ്ദിക് പാണ്ഡ്യയ്ക്ക് പകരം സൗരഭ് തിവാരിയും മുംബയ് ടീമിൽ ഇടം നേടി. ചൈന്നൈ ബാറ്റ്സ്മാൻ അമ്പാട്ടി റായ്ഡു പരിക്കേറ്റ് ബാറ്റിംഗ് പൂർത്തിയാക്കാതെ മടങ്ങി. ആദം മിൽനെയുടെ പന്ത് കൈയിൽ കൊണ്ടാണ് റായ്ഡുവിന് പരിക്കേറ്റത്.
ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഫാഫ് ഡുപ്ലെസിസിനെ (0) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ആദ്യ ഓവറിലെ അവസാന പന്തിൽ ആദം മിൽനെയുടെ കൈയിൽ എത്തിച്ച് ബൗൾട്ട് മുംബയ്ക്ക് ബ്രേക്ക് ത്രൂനൽകി. അടുത്ത ഓവറിൽ മോയിൻ അലിയെ (0) മിൽനെ പുറത്താക്കി.പകരമെത്തിയ അമ്പാട്ടി റായ്ഡു പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി. പിന്നാലെ പരിചയ സമ്പന്നരായ സുരേഷ് റെയ്നയും (4), ധോണിയും (3) യഥാക്രമം ബൗൾട്ടിനും മിൽനെയ്ക്കുംവിക്കറ്റ് നൽകി മടങ്ങിയതോടെ 4/24 എന്ന നിലയിലായിചെന്നൈ. അവിടെ നിന്ന് ഗെയ്ക്വാദ് ജഡേജയ്ക്കൊപ്പം ചേർന്ന് ചെന്നൈയെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിൽ 85റൺസാണ് കൂട്ടിച്ചേർത്തത്. ജഡേജയെ (26)പുറത്താക്കി ബുംറ കൂട്ടുകെട്ട് തകർത്തെങ്കിലും തുടർന്നെത്തിയ ബ്രാവോ വമ്പനടിയിലൂടെ സ്കോർ ഉയർത്തി.3 സിക്സുകൾ ബ്രാവോയുടെ ബാറ്റിൽ നിന്ന് പറന്നു. ബുംറ തന്നെയാണ് ബ്രോവോയേയും പുറത്താക്കിയത്. ഇന്നിംഗ്സിലെ അവസാന പന്തിൽ ബുംറയെ സിക്സടിച്ചാണ് ഗെയ്ക്വാദ് മുംബയ്യെ156ൽ എത്തിച്ചത്. ബുംറയുടെ 100-ാം മത്സരമായിരുന്നു ഇത്.
ചെന്നൈ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബയ് ബാറ്രിംഗ് നിരയിൽ അർദ്ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിക്ക് (പുറത്താകാതെ 40 പന്തിൽ 50) മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ. കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ചെന്നൈയ്ക്കായി ബ്രാവോ മൂന്നും ദീപക് ചഹർ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |