ന്യൂഡൽഹി : കൊവിഡ് കാലം രാജ്യതലവൻമാരുടെയും ഭരണാധികാരികളുടേയും വിദേശയാത്രകൾക്കും അവധികൊടുത്താണ് മുന്നേറുന്നത്. ഇക്കാലയളവിൽ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളും, ഉച്ചകോടികളുമെല്ലാം ഓൺലൈനിലൂടെയാണ് പുരോഗമിച്ചിരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇത്തരം നിരവധി ചർച്ചകളിൽ ഓൺലൈനായി പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഇക്കാലയളവിലും, ലോകത്തെ കൊവിഡ് ഭീതിയാൽ കീഴടക്കിയ രണ്ട് വർഷങ്ങളിലും ഒരു കേന്ദ്രമന്ത്രി 27 വിദേശയാത്രകളാണ് നടത്തിയത്. കഴിഞ്ഞ 21 മാസത്തെ കണക്കെടുത്താൽ ഇത്തരത്തിൽ 27 വിദേശ രാജ്യങ്ങൾ സന്ദർശിച്ചത് വിദേശകാര്യ മന്ത്രിയായ ജയ്ശങ്കറാണ്.
വിദേശകാര്യമന്ത്രിയുടെ പ്രധാന ചുമതല തന്നെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ്. കൊവിഡ് കാലത്ത് വിവിധ രാജ്യങ്ങൾ വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ പോലും മടികാണിച്ചപ്പോൾ ഇത്രയും യാത്രകൾ കേന്ദ്രമന്ത്രി നടത്തിയെങ്കിൽ അത് രാജ്യതാത്പര്യം ഉയർത്തുന്ന ദൗത്യങ്ങളായിരുന്നു എന്നത് തീർച്ച.
2019 അവസാനം ചൈനയിൽ നിന്നും കൊവിഡ് ലോകരാജ്യങ്ങളിലേക്ക് പ്രയാണം ആരംഭിച്ച് തുടങ്ങിയിരുന്നു, ഇന്ത്യയിൽ 2020 മാർച്ച് മുതലാണ് കൊവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങിയത്. 2020 ജനുവരി മുതൽ മാർച്ച് വരെ കേവലം നാല് രാജ്യങ്ങളിലാണ് ജയ്ശങ്കർ സന്ദർശനം നടത്തിയെങ്കിൽ ബാക്കി 23 യാത്രകളും കൊവിഡ് വ്യാപനം ലോകത്തിന്റെ വിവിധ ഇടങ്ങളിലും ഇന്ത്യയിലും രൂക്ഷമായി നിലനിന്ന സമയമായിരുന്നു. വിദേശകാര്യ വിദഗ്ദ്ധരും, മുൻ നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ജയ്ശങ്കറിന്റെ യാത്രകൾ അദ്ദേഹത്തിന്റെ ജോലിയോടുള്ള ആത്മാർത്ഥയുമായാണ് ചേർത്ത് വായിക്കുന്നത്. ഉഭയകക്ഷി ബന്ധങ്ങളിൽ മുഖാമുഖമുള്ള ചർച്ചകൾ പരമപ്രധാനമാണ് എന്നതാണ് കാരണം.
കൊവിഡ് കാലയളവിൽ വിദേശകാര്യ മന്ത്രിയുടെ ഓരോ സന്ദർശനവും വെല്ലുവിളി നിറഞ്ഞതായിരുന്നു. മേയ് മാസത്തിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബ്രിട്ടനിൽ എത്തിയപ്പോൾ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ രണ്ട് പോസിറ്റീവ് കോവിഡ് കേസുകൾ കണ്ടെത്തി. ഇതേ തുടർന്ന് മന്ത്രി അവിടെ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടി വന്നു. പ്രതിസന്ധിക്കാലത്തും ഇത്രയും വിദേശയാത്രകൾ ജയ്ശങ്കറിന് നടത്തേണ്ടിവന്നത് ലഡാക്കിൽ ചൈന സൃഷ്ടിച്ച വെല്ലുവിളിയായിരുന്നു. ചൈനയുടെ നയതന്ത്രങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുന്നതിന് ഒന്നിലേറെ ചെറിയ രാജ്യങ്ങളിൽ പോലും അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടി വന്നു. ലഡാക്കിലെ സംഘർഷത്തിന് അയവ് വന്നതിന് ശേഷം ഉയർന്നുവന്ന അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യങ്ങളും വിദേശകാര്യമന്ത്രാലയത്തിന്റെ ജോലി ഭാരം വർദ്ധിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |