തേഞ്ഞിപ്പലം: ദേശീയപാതയിൽ അപകടങ്ങൾ അടക്കം വർദ്ധിക്കുമ്പോഴും തേഞ്ഞിപ്പലത്ത് ഫയർസ്റ്റേഷൻ ആരംഭിക്കുന്നതിന് നടപടിയെടുക്കാതെ സർക്കാർ. ഫയർ സ്‌റ്റേഷൻ വേണ്ടി സർവകലാശാല സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേളാരി ഐ.ഒ.സി പ്ലാന്റിലേക്കെത്തിയ ലോറി തീപിടിച്ച് കത്തിയിരുന്നുർ. ടാങ്കറിൽ ഗ്യാസില്ലാത്തതാണ് വലിയ അപകടം ഒഴിവായത്. താനൂർ, മലപ്പുറം, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിൽ നിന്ന് ഫയർ യൂണിറ്റുകൾ എത്താൻ വൈകിയതോടെ ഐ.ഒ.സിയിലെ ഫയർ എഞ്ചിനും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചാണ് തീ അണച്ചത്. എന്നാൽ വലിയ തീപിടിത്തമുണ്ടായാൽ ഇതു പ്രായോഗികമല്ല. കൂടുതൽ ജനത്തിരക്കേറിയ ഇവിടം അപകടങ്ങൾ സംഭവിച്ചാൽ ഫയർഫോഴ്സ് എത്തേണ്ടത് കോഴിക്കോട് -തിരൂർ ഭാഗങ്ങളിൽ നിന്നുമാണ്. കോഴിക്കോട് മീഞ്ചന്തയിൽ നിന്ന് 24 കിലോമീറ്രറും, തിരൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്ററും ഈ ഭാഗങ്ങളിലേക്ക് സഞ്ചരിക്കണം. ഇത്രയും ദൂരം താണ്ടി ഫയർഫോഴ്സ് സംഘം വരുമ്പോഴേക്കും അപകടം കൂടുതൽ മോശമായ സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടാവും.
രണ്ട് വർഷം മുമ്പ് പാണമ്പ്ര വളവിൽ ടാങ്കർ ലോറി മറിഞ്ഞ് ഗ്യാസ് ലീക്കായി അപകടം സംഭവിച്ചിരുന്നു. ഫയർഫോഴ്സെത്തി 12 മണിക്കൂറോളം പണിപ്പെട്ടാണ് അപകട സാഹചര്യം ഒഴിവാക്കിയത്. പിന്നാലെ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ച് നിരവധി സമരങ്ങളടക്കം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷങ്ങളിലായി ഐ.ഒ.സി പ്ളാന്റിലെ സംഭരണ ശേഷിയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഭീഷണിയായി അനധികൃത പാർക്കിംഗ്
ദേശീയപാതയിൽ കോഹിന്നൂരിൽ ഗ്യാസ് ടാങ്കറുകളുടെ അനധികൃത പാർക്കിംഗ് അപകടങ്ങൾക്ക് വഴിവക്കുന്നുണ്ട്. ഗ്യാസ് ടാങ്കറുകൾ കൂട്ടത്തോടെ റോഡരികുകളിലും മറ്റും പാർക്ക് ചെയ്യുന്നത് മൂലം വലിയ ഗതാഗത തടസങ്ങളാണ് ഇവിടെ ഉണ്ടാവാറുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ചേളാരി ഐ..ഒ.സിലേക്ക് പോകുന്ന വഴിയിലാണ് ടാങ്കറുകൾ കൂട്ടമായി നിർത്തിയിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |