ഇന്ത്യയിലെ സർക്കാർ ആശുപത്രികളുടെ സേവനങ്ങൾ ഒരിക്കലും കുറച്ച് കാണരുത്. ഇത്തരം ആശുപത്രികളുമായി ബന്ധപ്പെട്ട് ഒട്ടേറെ കുറ്റങ്ങളും കുറവുകളും നിലനില്‌ക്കുന്നുണ്ട്. അതിന്റെ പേരിൽ ഏറെ പേരുദോഷവും സർക്കാർ ആശുപത്രികൾ കേട്ടിട്ടുണ്ട്. പാവങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നവരാണ് സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം ആരോഗ്യപ്രവർത്തകരും. സൗകര്യങ്ങൾ കുറവും രോഗികൾ കൂടുതലുമാവുമ്പോഴുള്ള പ്രശ്നങ്ങൾ പലയിടത്തും സംഘർഷങ്ങൾക്കും വഴക്കുകൾക്കുമൊക്കെ ഇടയാക്കും. സേവന മനോഭാവം പുലർത്താത്ത ചുരുക്കം ചില ആരോഗ്യപ്രവർത്തകരുണ്ട് . സർക്കാർ ആശുപത്രികൾ ചെയ്യുന്ന വലിയ സേവനങ്ങൾക്ക് കളങ്കമാണവർ. ഇത്തരക്കാരെ നിലയ്ക്ക് നിറുത്തുന്ന രീതിയിൽ മൊത്തം സംവിധാനത്തിൽ മാറ്റം കൊണ്ടുവരണം. അത് അസാദ്ധ്യമൊന്നുമല്ല. കാരണം മാറാൻ തയ്യാറാകുന്നവരാണ് ഭൂരിപക്ഷവും. അപ്പോൾ നെഗറ്റീവ് സമീപനം തുടരുന്ന ചെറിയ വിഭാഗത്തിന് പിടിച്ചുനില്‌ക്കാൻ കഴിയാതെ വരും. ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ മുഖ്യവിഷയമായി പഠിച്ചവർ വേണം ഇതൊക്കെ കൈകാര്യം ചെയ്യാൻ. അങ്ങനെയൊരു മാറ്റമുണ്ടാകാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് ഉണ്ടായ അനുഭവം ഇടയാക്കട്ടെ എന്ന് പ്രതീക്ഷിക്കാം. കാര്യങ്ങൾ നേരിട്ടറിയാൻ വേഷപ്രച്ഛന്നനായിട്ടാണ് കേന്ദ്രമന്ത്രി സഫ്‌ദർജംഗ് ആശുപത്രിയിലെത്തിയത്. സുരക്ഷാജീവനക്കാർ ആളറിയാതെ മന്ത്രിയെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനത്തിന് ആശുപത്രിയിൽ എത്തിയപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവം മന്ത്രി വിവരിച്ചത്. ഒട്ടേറെ രോഗികൾ ചികിത്സാ സഹായം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി മന്ത്രിക്ക് നേരിട്ട് മനസിലാക്കാനായി. എഴുപത്തിയഞ്ചുകാരിയായ സ്‌ത്രീ തന്റെ മകന് ഒരു സ്ട്രെക്‌ചർ നൽകണമെന്ന് കേണപേക്ഷിക്കുന്നതും കണ്ടു. ഒട്ടേറെ സുരക്ഷാജീവനക്കാരുള്ള ആശുപത്രിയിൽ ഒരാൾ പോലും അവരുടെ സഹായത്തിനെത്തിയില്ല. വേഷപ്രച്ഛന്നനായി ആശുപത്രി സന്ദർശിച്ച മന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ നാം വിലകുറച്ച് കാണരുത്. കാര്യങ്ങൾ ഫയലുകളിൽ കൃത്യമായിരിക്കും. എന്നാൽ പ്രായോഗികതലത്തിൽ അത് എങ്ങനെ നടപ്പാകുന്നു എന്നറിയണമെങ്കിൽ ഇതുപോലുള്ള സന്ദർശനങ്ങൾ ആവശ്യമാണ്. സെക്യൂരിറ്റിക്കാരനെ ശിക്ഷിച്ചോ എന്ന ചോദ്യത്തിന് ഒരാളെ ശിക്ഷിച്ചിട്ട് മാത്രം കാര്യമില്ലെന്നും വ്യവസ്ഥിതിയിലാണ് മാറ്റം വരുത്തേണ്ടതെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. വ്യവസ്ഥിതിയിൽ മാറ്റം കൊണ്ടുവരാനുള്ള കസേരയിലാണ് മന്ത്രി ഇപ്പോൾ ഇരിക്കുന്നത്. ഒറ്റയടിക്ക് എല്ലാം മാറ്റാൻ കഴിഞ്ഞെന്നിരിക്കില്ല. നല്ലതിലേക്കുള്ള ഒരു മാറ്റത്തിന് തുടക്കമിടാൻ മന്ത്രിക്ക് കഴിയും. ആശുപത്രിയിൽ സൗജന്യ സേവനം ചെയ്യാൻ തയ്യാറുള്ള ഒട്ടേറെ വിദ്യാർത്ഥികളും സ്വതന്ത്ര സംഘങ്ങളും രാജ്യത്തുണ്ട്. അവരെ കൂടി നമ്മുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമാക്കണം. പൊതുജനങ്ങളുടെ പങ്കാളിത്തമുണ്ടായാൽ പരിഹരിക്കാൻ കഴിയുന്നതേയുള്ളൂ നമ്മുടെ ആശുപത്രി പരിപാലനത്തിന്റെ പ്രശ്നങ്ങൾ. അനുഭവത്തിന്റെ വെളിച്ചത്തിൽ ആ വഴിക്കുള്ള നീക്കം മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |