സിഡ്നി: അന്തർവാഹിനി കരാർ വിഷയത്തിൽ വിവാദം ചൂടുപിടിക്കവെ, ഫ്രാൻസുമായുള്ള കരാറിൽനിന്ന് പിന്മാറിയതിൽ ഖേദിക്കുന്നില്ലെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ഫ്രാൻസിന്റെ നിരാശ മനസിലാവുമെന്നും എന്നാൽ സ്വന്തം രാജ്യതാത്പ്പര്യമാണ് വലുതെന്നും മോറിസൺ കൂട്ടിച്ചേർത്തു. കരാറുമായി മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തേ ഫ്രാൻസിനെ അറിയിച്ചിരുന്നുവെന്നും ഇപ്പോഴത്തെ പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, പുതിയ സുരക്ഷ കരാറിനെക്കുറിച്ച് യു.എസും ആസ്‌ട്രേലിയയും കള്ളംപറയുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യീവ്സ് ലെ ദ്രിയാൻ പറഞ്ഞു. കരാർ റദ്ദാക്കുന്നതിനെ കുറിച്ച് ആസ്ട്രേലിയ ഫ്രാൻസുമായി ചർച്ച ചെയ്തിട്ടേയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്തോ- പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ ലക്ഷ്യമിട്ട് ബ്രിട്ടനും യു.എസുമായുള്ള പുതിയ സുരക്ഷ കരാറാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ കരാർ അനുസരിച്ച് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാനുള്ള സാങ്കേതികവിദ്യകൾ ആസ്‌ട്രേലിയക്ക് ലഭിക്കും. ഇതോടെയാണ് ഫ്രാൻസുമായുള്ള അന്തർവാഹിനി കരാർ ആസ്ട്രേലിയ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |