തിരുവനന്തപുരം: കേരള സർവകലാശാലയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അന്താരാഷ്‌ട്ര ഹോസ്റ്റൽ ഒരുങ്ങുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇന്ന് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നടത്തും. കാര്യവട്ടം മെൻസ് ഹോസ്റ്റലിന് മുന്നിലാണ് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഹോസ്റ്റൽ ഉയരുന്നത്. മിക്‌സഡ് ഹോസ്റ്റലായിരിക്കുമെന്ന് പ്രോ. വി.സി. അജയകുമാർ കേരളകൗമുദിയോട് പറഞ്ഞു.
ആദ്യഘട്ടത്തിൽ ഒരുനില പണികഴിപ്പിച്ച ശേഷം രണ്ടാംഘട്ടത്തിൽ രണ്ടു നില കൂടി പണിയാനാണ് തീരുമാനം. നിലവിൽ വിദേശത്ത് നിന്നുളള വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും കാമ്പസിന് ചുറ്രുമുളള പ്രദേശങ്ങളിൽ പേയിംഗ് ഗസ്റ്റുകളായാണ് താമസിക്കുന്നത്. 10 മാസത്തിനുളളിൽ പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ചെലവ്- 3.18 കോടി
മുറികൾ - 39
വിസ്‌തീർണം- 13,000 ചതുരശ്രഅടി
ഹോസ്റ്റലിനുളളിൽ വിനോദ കേന്ദ്രവും വൈഫൈ സൗകര്യവും
ഒരു മുറിയിൽ ഒരു വിദ്യാർത്ഥി മാത്രം
മൂന്ന് നില പൂർത്തിയായാൽ 171 പേർക്ക് താമസിക്കാനുളള സൗകര്യമുണ്ടാകും. കേരളത്തിലെ സർവകലാശാലകളിൽ വിദേശികൾ ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്നത് കേരള സർവകലാശാലയാണ്. വിദേശത്തുനിന്ന് ഇത്തവണ 1028 അപേക്ഷകളാണ് എത്തിയത്.
കൂടുതൽ അഫ്‌ഗാനിൽനിന്ന്
ഏറ്റവും കൂടുതൽ അപേക്ഷകൾ പുതിയ അദ്ധ്യയനവർഷം കേരള സർവകലാശാലയിലേക്ക് എത്തിയത് അഫ്‌ഗാനിസ്ഥാനിൽ നിന്ന്. 22 പേർ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കാണ് അപേക്ഷ സമർപ്പിച്ചത്. പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്ക് 11 അഫ്‌ഗാൻ വിദ്യാർത്ഥികളും അപേക്ഷിച്ചു. പി.എച്ച്.ഡിക്ക് 9 പേരും അപേക്ഷ നൽകി. സാർക്ക്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അപേക്ഷകളുണ്ട്. ലാ, കമ്പ്യൂട്ടർ സയൻസ്,ബിസിനസ്, സോഷ്യൽ വർക്ക്, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളാണ് കൂടുതൽ വിദേശ വിദ്യാർത്ഥികൾക്കും ആകർഷണം.
2018-20 അദ്ധ്യയനവർഷം 75 വിദേശ വിദ്യാർത്ഥികളാണ് സർവകലാശാലയിൽ ചേർന്നത്. അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, മങ്കോളിയ, ഇറാക്ക്, ഫിജി, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളായിരുന്നു കൂടുതലും.
തിയേറ്റർ ക്ലാസ്റൂം
11 കോടിയോളം രൂപ മുടക്കി സർവകലാശാലയിലെ 44 പഠന വകുപ്പുകളിലും തിയേറ്റർ ക്ലാസ്റൂം വരും. വിദേശത്ത് നിന്നുളള പ്രഗത്ഭർ വിദ്യാർത്ഥികളോട് ഇതിലൂടെ സംവദിക്കും. അയ്യപ്പപ്പണിക്കരുടെ പേരിൽ വിദേശ ഭാഷാപഠനത്തിന് പ്രത്യേകം കെട്ടിടവും വൈകാതെ ഉയരും. എല്ലാ ഭാഷകളിലുമുളള ഗവേഷണവും ഒറ്ര കുടക്കീഴിലാക്കുക എന്നതാണ് ലക്ഷ്യം. രണ്ടു കോടിയോളം രൂപയാണ് ആദ്യഘട്ടത്തിലെ ചെലവ്.
'സുരക്ഷിതമായ താമസസൗകര്യമെന്നത് വിദേശ വിദ്യാർത്ഥികളുടെ ചിരകാല അഭിലാഷമായിരുന്നു. ഇന്റർനാഷണൽ ഹോസ്റ്റൽ കൂടുതൽ വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
പി.പി.അജയകുമാർ
പ്രോ.വി.സി കേരള സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |