ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50000 രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നഷ്‌പരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
സർക്കാരിന്റെ തീരുമാനത്തിൽ തൃപ്‌തി അറിയിച്ച കോടതി കേസ് അടുത്ത മാസം നാലിന് വിധി പറയാനായി മാറ്റി. നാല് ലക്ഷം രൂപ വീതം സഹായം നൽകണമെന്ന പൊതു താൽപര്യ ഹർജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാൽ അൻപതിനായിരം രൂപ വീതം നൽകാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങൾ അവരുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്
കൊവിഡ് ബാധിതർ ആത്മഹത്യ ചെയ്താൽ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |