കോട്ടയം: യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം നഗരസഭാ ഭരണത്തിനെതിരെ ഇടതു മുന്നണി നൽകിയ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിലുള്ള തീരുമാനം ബി.ജെ.പി ജില്ലാ ഘടകം സംസ്ഥാന സമിതിക്കു വിട്ടു. രണ്ടു തവണ ബി.ജെ.പി ജില്ലാ നേതാക്കൾ യോഗം ചേർന്നെങ്കിലും കൗൺസിലർമാർ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അവിശ്വാസത്തെ പിന്തുണച്ചാൽ സി.പി.എം അനുകൂലമെന്നും എതിർത്താൽ കോൺഗ്രസ് അനുകൂലമെന്നും വിമർശനം ഉയരുമെന്നതാണ് പാർട്ടിയെ കുഴപ്പിക്കുന്നത്.
" സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഡൽഹിയിലാണ് . അദ്ദേഹവുമായി ബന്ധപ്പെട്ട് അവസാന തീരുമാനമെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അറിയിച്ചു.
കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയതായി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. യു.ഡി.എഫ് ഒറ്റക്കെട്ടായി അവിശ്വാസത്തെ നേരിടും. ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനെതിരാണ് ഇടതു മുന്നണി കൊണ്ടു വരുന്ന അവിശ്വാസ പ്രമേയം. നന്നായി പ്രവർത്തിച്ച നഗരസഭാ സെക്രട്ടറിയെ കാസർകോട്ടേക്ക് സ്ഥലം മാറ്റി. സി.പി എമ്മിന് താത്പര്യമില്ലാത്ത മറ്റു ജീവനക്കാരെ വിവിധ സെക്ഷനുകളിലേക്ക് തട്ടിക്കളിച്ച് നഗരസഭയുടെ സുഗമമായ പ്രവർത്തനം തകർക്കാനാണ് സി.പി.എം നീക്കം. കോട്ടയം നഗരസഭയെ ഇല്ലാതാക്കാനുള്ള ശ്രമം തുടർന്നാൽ ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |