ന്യൂഡൽഹി: ഇന്ത്യയിലെ ജനപ്രിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (എൽ.ഐ.സി) വിദേശ നിക്ഷേപത്തിന് അംഗീകാരം നൽകുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ ഇവിടെ ചൈനീസ് നിക്ഷേപകരോട് കർശനമായ സമീപനം സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. എൽ.ഐ.സിയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) താമസിയാതെ നടക്കാൻ സാദ്ധ്യതയുണ്ട്. ഈ ഐ.പി.ഒയുടെ ഓഹരികളിൽ ചൈനീസ് നിക്ഷേപത്തിന് തടയിടുന്നതിൽ ഇന്ത്യൻ സർക്കാർ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽ.ഐ.സി. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് വിപണിയുടെ 60 ശതമാനത്തിലധികവും എൽ.ഐ.സിയുടെ കെെയിലാണ്. അതിന്റെ ആസ്തി ഏകദേശം 500 ബില്യൺ ഡോളറാണ്. എൽ.ഐ.സിയുടെ ഐ.പി.ഒയുടെ വലുപ്പം 12.2 ബില്യൺ ഡോളർ ആണെന്ന് പറയപ്പെടുന്നു. ഇത് രാജ്യത്തെ ഇതുവരെയുളള ഏറ്റവും വലിയ ഐ.പി.ഒ ആകാനും സാദ്ധ്യതയുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് നിക്ഷേപകർക്ക് ഇവിടെ ഇടപെടലിന് അവസരം നൽകാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷത്തിന് ശേഷം സ്ഥിതി വളരെയധികം മാറി, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസം കുറഞ്ഞതായും ഒരു സർക്കാർ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇപ്പോൾ പഴയതുപോലെ ബിസിനസ് ചെയ്യാൻ ബുദ്ധിമുട്ടാണ്. എൽ.ഐ.സി പോലുള്ള ഒരു കമ്പനിയിൽ ചൈനീസ് നിക്ഷേപം അപകടസാദ്ധ്യതയുള്ളതാണ്. എൽ.ഐ.സിയുടെ അഞ്ച് മുതൽ 10 ശതമാനം വരെ വിറ്റഴിച്ച് പണം സമാഹരിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണെന്നും ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിൽപനയുടെ കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല. എഫ്.ഡി.ഐയിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യേണ്ടതിനാൽ എൽ.ഐ.സിയിലെ ചൈനീസ് നിക്ഷേപം ഇന്ത്യ എങ്ങനെ തടയുമെന്നത് ഇതുവരെ വ്യക്തമല്ല. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു വിദേശ നിക്ഷേപകനും എൽ.ഐ.സിയിൽ നിക്ഷേപിക്കാൻ കഴിയില്ല. എന്നാൽ വരും കാലത്ത് ഈ നിയമം മാറ്റി എഫ്.ഡി.ഐയിലെ വിദേശ നിക്ഷേപം 20 ശതമാനം വരെ വർദ്ധിപ്പിക്കാൻ മോദി സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ പാരമ്യത്തിലെത്തി. ഈ അക്രമത്തിൽ ഇന്ത്യയിലെ 20 സൈനികർ വീരമൃത്യു വരിച്ചു. അതിനുശേഷം, ചൈനയുടെ ഇന്ത്യയിലെ നിക്ഷേപം പരിമിതപ്പെടുത്താൻ ഇന്ത്യ ഗവൺമെന്റ് ചില നടപടികൾ സ്വീകരിക്കുകയും നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ചെയ്തിരുന്നു. ചൈനീസ് സാധനങ്ങൾ വാങ്ങരുതെന്ന് ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ പ്രചാരണവും അരങ്ങേറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |