കടലുണ്ടി: വടക്കുമ്പാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് നൽകുന്നത് ദുരിത യാത്ര. മഴക്കാലമായാൽ ജലപാതയാവുകയാണ് ഈ അടിപ്പാത. കടലുണ്ടി പഞ്ചായത്തിലെ റെയിൽവേ അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. നാട്ടുകാരുടെ ദീർഘകാലത്തെ പരിശ്രമ ഫലമായാണ് റെയിൽവേ അടിപ്പാത നിർമ്മിച്ചത്. എന്നാൽ മഴക്കാലത്ത് വെള്ളംകെട്ടിനിൽക്കുന്നതിനാൽ വാഹന യാത്രപോലും മുടങ്ങുകയാണ്. 50 അടി നീളമുള്ള അടിപ്പാതയിൽ മഴക്കാലത്ത് 4 അടിയോളം വെള്ളമുയരും. അടിപ്പാതയുടെ ഒരുവശത്ത് കാൽനട യാത്രയ്ക്കായി 3 അടി വീതിയിൽ വരമ്പ് നിർമ്മിച്ചിരുന്നു. മഴക്കാലമായാൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്നത് ഇടുങ്ങിയ വരമ്പിലൂടെയാണ്. അടി തെറ്റിയാൽ കുഴിയിൽ വീഴും. വടക്കുമ്പാട് അങ്ങാടിയുടെ നടുവിലൂടെയാണ് റെയിൽപ്പാത കടന്നു പോകുന്നത്. പഴയ കാലത്തെ പ്രധാന അങ്ങാടിയായിരുന്നു. കടലുണ്ടി പഞ്ചായത്തിലെ 6, 7 വാർഡുകൾ അതിരിടുന്ന പ്രദേശം വടക്കുമ്പാട് പുഴയുടെ തീരത്താണ്. റെയിലിന് പടിഞ്ഞാറ് ഭാഗത്തുള്ള മുരുകല്ലുങ്കൽ, വട്ടപ്പറമ്പ് തുടങ്ങിയ പ്രദേശത്തുള്ളവർക്ക് കടലുണ്ടി , മണ്ണൂർ പ്രദേശങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴിയായിരുന്നു ഈ അടിപ്പാത. പക്ഷെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കാൻ നിർമ്മിച്ച അടിപ്പാത വെള്ളക്കെട്ടുമൂലം സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ വെള്ളം വറ്റിക്കാറുണ്ടെങ്കിലും വീണ്ടും നിറഞ്ഞു വരും. കഴിഞ്ഞ ദിവസം വരെ വെള്ളം വറ്റിച്ചിരുന്നതായി അങ്ങാടിയിലെ കച്ചവടക്കാർ പറയുന്നു. കമാലിയ എ.എൽ.പി സ്കൂൾ, ബസ്‌സ്റ്റാന്റ്, പൊതുവിതരണ കേന്ദ്രം എന്നിവ പാതയുടെ കിഴക്കുവശത്തും വടക്കുമ്പാട് പഴയ പള്ളി, പഴയ അങ്ങാടി, ശ്രീദേവി യു.പി സ്കൂൾ എന്നിവ പടിഞ്ഞാറു ഭാഗത്തുമാണ്. അടിപ്പാതയിൽ വെളളം നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ റെയിൽപ്പാത മുറിച്ചുകടന്നാണ് ഇരുവശത്തുമെത്തുന്നത്. അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായി ഓവുചാൽ നിർമിക്കാൻ പഞ്ചായത്ത് ശ്രമിച്ചെങ്കിലും സ്ഥലം വിട്ടുനൽകാൻ പലരും തയ്യാറാവുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |