തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ തട്ടിപ്പുകൾ നടക്കുന്നുവെന്ന വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അതിന് തടയിടാൻ സഹകരണ നിയമത്തിൽ കർശന ചട്ടങ്ങൾ ഉൾപ്പെടുത്തി സമഗ്ര ഭേദഗതി കൊണ്ടുവരാനുള്ള നീക്കം സംസ്ഥാന സർക്കാർ വേഗത്തിലാക്കി. അടുത്തമാസം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽതന്നെ ഇതുസംബന്ധിച്ച കരട് ഭേദഗതി ബിൽ അവതരിപ്പിക്കാനാണ് ശ്രമം. അതിന് കഴിഞ്ഞില്ലെങ്കിൽ ഒാർഡിനൻസായി പുറത്തിറക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ച് കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഉത്തരവിറക്കി. തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ ഉൾപ്പെടെയുള്ള വ്യവസ്ഥകളാകും കൊണ്ടുവരിക.
സഹകരണ നിയമ ഭേദഗതിക്ക് 2019 ജൂലായിലാണ് സർക്കാർ തുടക്കമിട്ടത്. സഹകരണ രംഗത്ത് വളർന്നുവരുന്ന ആശാസ്യമല്ലാത്ത പ്രവണതകൾ തടയുന്നതിനുൾപ്പെടെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി അക്കൊല്ലംതന്നെ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. അതിനിടെയാണ് കരുവന്നൂർ സഹകരണ ബാങ്കിലെ ഉൾപ്പെടെ പലയിടത്തെയും തട്ടിപ്പുകൾ പുറത്തുവന്നത്. അതോടെയാണ് നടപടി വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ മൂന്നംഗ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളും ശുപാർശകളും പഠിച്ച് പ്രായോഗികവും നിയമപരവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി കരട് ഭേദഗതി ബിൽ തയ്യാറാക്കുന്നതിനാണ് പുതിയ സമിതിയെ നിയോഗിച്ചത്.
സമിതി അംഗങ്ങൾ
റിട്ട. സഹകരണ അഡി.രജിസ്ട്രാർ ജോസ് ഫിലിപ്പ്, സഹകരണ പരിശീലന കേന്ദ്രം റിട്ട. പ്രിൻസിപ്പൽ മദനചന്ദ്രൻ നായർ, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ എൻ.ജി. പ്രദീപ് കുമാർ എന്നിവരാണ് സമിതിയിലുള്ളത്. കൺവീനറായി സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ലാ ഓഫീസറെ നിയോഗിച്ചു. സമിതിയെ സഹായിക്കാൻ കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ജയചന്ദ്രൻ, ഐ.ടി നോഡൽ ഓഫീസർ അയ്യപ്പൻ നായർ, അസിസ്റ്റന്റ് രജിസ്ട്രാർ ബിജുപ്രസാദ്, പത്മകുമാർ എന്നിവരെയും നിയോഗിച്ചു.
കർശന വ്യവസ്ഥകൾ
സഹകരണ തട്ടിപ്പുകൾ ക്രിമിനൽ കേസായി കണക്കാക്കി ശിക്ഷാവിധികൾ തീരുമാനിക്കും.
തട്ടിപ്പുകളിൽ ഉൾപ്പെട്ടാൽ കേസ് തീർപ്പാകുന്നതുവരെ അവരുടെ സ്വത്ത് മരവിപ്പിക്കും
സഹകരണമേഖലയിൽ പ്രത്യേക വിജിലൻസ് സംവിധാനം
ഭരണസമിതികളുടെ കാലാവധി സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തും
കരുവന്നൂർ തട്ടിപ്പ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് മുൻ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ഇവരിൽ നിന്ന് തെളിവുകളും മൊഴികളും ശേഖരിച്ചശേഷം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ബാങ്ക് മുൻ പ്രസിഡന്റ് മാടായിക്കോണം കട്ടിലപ്പറമ്പിൽ വീട്ടിൽ കെ.കെ. ദിവാകരൻ, ഭരണ സമിതി അംഗങ്ങളായിരുന്ന മാപ്രാണം ചക്രംപുള്ളി വീട്ടിൽ ജോസ് ചക്രംപുള്ളി, തളിയക്കോണം തൈവളപ്പിൽ ബൈജു, പൊറത്തിശ്ശേരി വാക്കയിൽ വീട്ടിൽ ലളിതൻ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഒരാഴ്ച മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |