ആദ്യ അലോട്ട്മെന്റിൽ 16,222 വിദ്യാർത്ഥികൾ പുറത്ത്
മലപ്പുറം: മലബാർ മേഖലയിൽ 20 ശതമാനം പ്ളസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജില്ലയിലെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാവും. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെങ്കിലും കൂടുതൽ പേർക്ക് അവസരം നൽകാനുതകുന്നതാണ് തീരുമാനം. പ്ലസ്‌വൺ ആദ്യഘട്ട അലോട്ട്മെന്റിൽ പ്രവേശനത്തിന് കഴിഞ്ഞ ദിവസം തുടക്കമായപ്പോൾ ജില്ലയിൽ പുറത്ത് നിന്നിരുന്നത് 16,222 അപേക്ഷകരാണ്. ഒന്നാംഘട്ട അലോട്ട്മെന്റിന്റെ പ്രവേശന നടപടികൾ ഒക്ടോബർ ഒന്നിന് പൂർത്തിയാവാനിരിക്കെയാണ് പുതിയ തീരുമാനം.
രണ്ട് അലോട്ട്മെന്റുകളും സപ്ലിമെന്ററിയും പൂർത്തിയായാലും ജില്ലയിലെ 77,837 അപേക്ഷകരിൽ 36,367 വിദ്യാർത്ഥികൾക്ക് സീറ്റില്ലാത്ത അവസ്ഥയായിരുന്നു. ഒന്നാം അലോട്ട്മെന്റിൽ 30,882 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിച്ചത്. മെറിറ്റ്, നോൺ മെറിറ്റ് വിഭാഗങ്ങളെല്ലാം ചേർത്ത് 61,615 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിൽ മെറിറ്റ് വിഭാഗത്തിലുള്ളത് 41,470 സീറ്റുകളാണ്. മെറിറ്റ് വിഭാഗം മാറ്റിനിറുത്തിയാൽ ബാക്കിവരുന്ന 20,145 എണ്ണം മാനേജ്മെന്റ് സീറ്റുകളാണ്. വലിയ തുക കെട്ടിവച്ചാണ് പല സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. എന്നാലും 16,222 വിദ്യാർത്ഥികൾക്ക് ഹയർസെക്കൻഡറി പഠനം ചോദ്യചിഹ്നമായിരുന്നു. ഇതിനു ഒരു പരിധിവരെ പുതിയ തീരുമാനത്തോടെ പരിഹാരമാവും.
മെറിറ്റ് വിഭാഗത്തിലെ 78 ശതമാനം സീറ്റുകളും ഒന്നാം അലോട്ട്മെന്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ എ പ്ളസുകാരുള്ള ജില്ലയിൽ വിദ്യാർത്ഥികൾ സീറ്റിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ്. ഇപ്രാവശ്യം 18,978 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയത്. ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള വിഷയങ്ങൾ ലഭിക്കാത്തതും അടുത്തുള്ള സ്കൂളുകൾ ലഭ്യമാവാത്തതുമാണ് നേരിടുന്ന മറ്റു പ്രശ്നങ്ങൾ.
ഒന്നാം അലോട്ട്മെന്റിൽ ലഭിച്ച സീറ്റുകൾ
ജനറൽ : 19,687
ഈഴവ : 2,236
മുസ്‌ലിം : 1,832
ക്രിസ്ത്യൻ ഒ.ബി.സി : 34
ഹിന്ദു ഒ.ബി.സി : 593
എസ്.സി / എസ്.ടി : 4,563
അവശേഷിക്കുന്ന മെറിറ്ര് സീറ്റുകൾ : 10.588
പ്രത്യേകം ശ്രദ്ധിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |