പാലക്കാട്: ജില്ലയിൽ സ്ത്രീകൾക്കായി വിശ്രമ മുലയൂട്ടൽ കേന്ദ്രങ്ങൾ നിർമ്മിക്കാൻ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാകുന്നു. നിലവിൽ ജില്ലയിൽ രണ്ട് കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പാട്ടാമ്പി ബസ് സ്റ്റാൻഡ്, ഒറ്റപ്പാലം മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക.
രണ്ട് കേന്ദ്രങ്ങളുടെയും പദ്ധതി റിപ്പോട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി ഈ വർഷം തന്നെ ആരംഭിക്കാനാണ് ശ്രമമെന്ന് അധികൃതർ പറഞ്ഞു. 2019ൽ ജില്ലയിൽ പലയിടങ്ങളിലായി താത്കാലികമായി തുടങ്ങിയ 21 മുലയൂട്ടൽ കേന്ദ്രങ്ങളിൽ പലതും സൗകര്യക്കുറവും മറ്റും മൂലം ഇപ്പോൾ പ്രവർത്തനരഹിതമാണ്.
സംസ്ഥാനത്താകെ 28 മുലയൂട്ടൽ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. ഓരോ ജില്ലയിലും കുറഞ്ഞത് രണ്ടുവീതം കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നിർദ്ദേശം. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, താലൂക്ക് ഓഫീസ്, ആശുപത്രികൾ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഇവ സ്ഥാപിക്കുന്നതിനായി നാല്പതോളം സ്ഥലങ്ങളുടെ പട്ടിക ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ഥലങ്ങൾ നിർദേശിച്ചിരിക്കുന്നത്.
രണ്ട് കേന്ദ്രങ്ങൾ സ്ഥാപിക്കാനായി രണ്ട് ലക്ഷം രൂപയാണ് വകുപ്പ് തലത്തിൽ നിന്ന് അംഗീകാരം അനുവദിച്ചിട്ടുള്ളത്. അമ്മയുടെയും കുഞ്ഞിന്റെയും സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിയായിരിക്കും കേന്ദ്രങ്ങൾ സ്ഥാപിക്കുക.
- ചിത്രലേഖ, ജില്ലാ ഓഫീസർ, വനിതാ ശിശു വികസന വകുപ്പ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |