കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയെ നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം നയിക്കും. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്കരിച്ചതിനുശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. 80 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.
എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും.
ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് രണ്ടു തവണ നേടിയ സുരേഷ് പൈ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി രാജഗോപാലൻ, സംസ്ഥാന അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.
സുഹാസിനി, പി.ശേഷാദ്രി, ഭദ്രൻ എന്നിവർക്കു പുറമെ ഹിന്ദി, മലയാളം, തെലുങ്ക് സിനിമാ ഛായാഗ്രാഹകനായ സി.കെ മുരളീധരൻ, സംഗീതസംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരാണ് അന്തിമ ജൂറിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിലെ മെമ്പർ സെക്രട്ടറിയായിരിക്കും. പ്രാഥമികജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽഏഴ് അംഗങ്ങളുമാണ് ഉള്ളത്.
ഡോ.പി.കെ രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. ഡോ.മുരളീധരൻ തറയിൽ ഡോ.ബിന്ദുമേനോൻ, സി.അജോയ് (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ80 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ നാലെണ്ണം കുട്ടികൾക്കുള്ള ചിത്രങ്ങളാണ്. ജൂറി സ്ക്രീനിംഗ് ഇന്നലെ ആരംഭിച്ചു.മികച്ച നടൻമാരായി ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, ജയസൂര്യ ,ബിജുമേനോൻ,പൃഥ്വിരാജ് തുടങ്ങിയവരും മികച്ച നടിയായി നിമിഷാ സജയൻ, ശോഭന, സിജി പ്രദീപ്, അന്നാബെൻ,പാർവ്വതി തിരുവോത്ത് തുടങ്ങിയവർ മാറ്റുരയ്ക്കുന്നു.മികച്ച ചിത്രത്തിന് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഭാരതപുഴ തുടങ്ങി പത്തോളം സിനിമകൾ മത്സരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |