ന്യൂഡൽഹി:തീപ്പൊരി പ്രസംഗവുമായി ഹിന്ദി ഹൃദയഭൂമിയിൽ ജനകീയനായ കനയ്യയെ ദേശീയ മുഖമായി ഉയർത്തിക്കാണിക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐയിൽ രൂപപ്പെട്ട ആഭ്യന്തര സംഘർഷങ്ങളാണ് അദ്ദേഹത്തിന്റെ പുറത്തുപോകലിന് പിന്നിലെ പ്രധാന കാരണം. പതിറ്റാണ്ടുകള്‍ക്കിടെ സി പി ഐ. പോലൊരു പാര്‍ട്ടിയില്‍നിന്ന് ഉയര്‍ന്നുവന്ന് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ അപൂര്‍വം പേരില്‍ ഒരാളാണ് കനയ്യ.എന്നാൽ യുവാവായ അദ്ദേഹത്തെ ദേശീയമുഖമായി ഉയർത്തിക്കാണിക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് തീരെ താത്പര്യമില്ലായിരുന്നു. അവർ ഒളിഞ്ഞും തെളിഞ്ഞും അത് പലപ്രാവശ്യം വ്യക്തമാക്കുകയും ചെയ്തു. കനയ്യ പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ കൂടുതൽ ആൾക്കാർ എത്തിയിരുന്നതും മുതിർന്ന നേതാക്കൾ ഉൾപ്പെട്ട ആ വിഭാഗത്തിന് സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. കനയ്യയെ ബീഹാറിന് പുറത്തേക്ക് നിയോഗിക്കണമെന്നും കൂടുതൽ പ്രാധാന്യമുള്ള പാർട്ടി പദവികൾ നൽകണമെന്നും അദ്ദേഹത്തോട് ഒപ്പമുളളവർ പറഞ്ഞപ്പോൾ അത് ഗൗനിക്കാനും പാർട്ടിയിൽ ആളുണ്ടായില്ല. ആട്ടും തുപ്പും സഹിച്ച് ഇനിയും പാർട്ടിയിൽ നിന്നിട്ട് വലിയ കാര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് സി പി ഐ വിടാൻ പെട്ടെന്ന് തീരുമാനമെടുത്തതെന്നാണ് കരുതുന്നത്.
കനയ്യയും ജിഗ്നേഷ് മേവാനിയും പാർട്ടിയിലെത്തിയത് കോൺഗ്രസിന് വൻ രാഷ്ട്രീയ വിജയമാണ് സമ്മാനിച്ചത്. കരുത്താകുമെന്ന് കരുതിയവരെല്ലാം മോദിയോടൊപ്പം പോകാന്‍ മത്സരിക്കുമ്പോള്‍ രാഷ്ട്രീയ ഉള്‍ക്കാമ്പുള്ള നേതാക്കന്മാര്‍ പാര്‍ട്ടിയിലെത്തുന്നത് അടുത്ത പോരാട്ടത്തിനൊരുങ്ങാന്‍ രാഹുലിന് ഊര്‍ജമാകും എന്നാണ് പ്രതീക്ഷ. ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ജിഗ്നേഷിനെ കൂടാരത്തിലെത്തിക്കാനായത് സംസ്ഥാനത്ത് തങ്ങൾക്ക് നഷ്ടപ്പെട്ട ദളിത് വോട്ടുകൾ തിരിച്ചുപിടിച്ച് സംസ്ഥാനത്തെ പാർട്ടിയെ പഴയപ്രതാപത്തിലേക്ക് എത്തിക്കുന്നതിന് സഹായിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |