പെരുമ്പാവൂർ: കണ്ടന്തറ സുവർണ പ്ലാസ്റ്റിക് കമ്പനിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ തീപിടിത്തം ആസൂത്രിതമെന്നു കാട്ടി ഉടമ ചിറയിലാൻ അബ്ദുൽ ഖാദർ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത കമ്പനി വക സ്ഥലത്തു നിന്ന് ഒരാൾ തീപ്പന്തം എറിയുന്നത് സി.സി.ടിവിയിൽ വ്യക്തമായിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. രാത്രി 1.10 നാണ് പന്തം എറിയുന്നത്. മൂന്നാം തവണയാണ് കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നത്. 2018 ഫെബ്രുവരിയിലും 2019 ജൂലായിലും സമാന രീതിയിൽ കമ്പനിയിൽ തീപിടിത്തമുണ്ടായി. ഇതിനു ശേഷം 10 ലക്ഷത്തോളം രൂപ മുടക്കിയാണ് ആധുനിക രീതിയിൽ 5000 ചതുര്രശ അടിയിൽ കമ്പനി പുനർനിർമിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ നഷ്ടം 65 ലക്ഷം രൂപയാണ്. 2018ൽ 90 ലക്ഷം രൂപയുടെയും 2019 ൽ 70 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ പ്ലാസ്റ്റിക് ചിപ്‌സ് ഗോഡൗണിൽ ഉണ്ടായിരുന്നു.യന്ത്രങ്ങൾ, ത്രാസ് എന്നിവ പൂർണമായും കത്തിനശിച്ചു.
പുതിയതായി പണിത ഓഫീസുൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. ടൺകണക്കിന് പ്ലാസ്റ്റിക്കും കത്തി. ഓഫീസ് കാബിനോടു ചേർന്ന കെട്ടിടത്തിൽ താമസിക്കുന്ന കമ്പനി തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രി പി.രാജീവ്, ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എന്നിവർക്കും പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |