സിദ്ദു പി.സി.സി അദ്ധ്യക്ഷസ്ഥാനം രാജിവച്ചു ബി.ജെ.പി ലക്ഷ്യവുമായി അമരീന്ദർ
ന്യൂഡൽഹി: പഞ്ചാബിലെ കോൺഗ്രസ് കലാപം പുതിയ മുഖ്യമന്ത്രി വന്നതിലൂടെ കെട്ടടങ്ങുമെന്നു കരുതിയ ഹൈക്കമാൻഡിനെ ഞെട്ടിച്ച് നവ്ജ്യോത് സിംഗ് സിദ്ദു പി.സി.സി അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞു. സിദ്ദുവിന് പിന്തുണയറിയിച്ച് ഒരു മന്ത്രിയുൾപ്പെടെ രാജിവയ്ക്കുകയും ചെയ്തു. മന്ത്രിസഭാ വികസനത്തിൽ പ്രകോപിതനായാണ് സിദ്ദുവിന്റെ രാജി.
അതിനിടെ, ബി.ജെ.പി സംഖ്യത്തിലേക്കെന്ന് സൂചന നൽകി മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് ഡൽഹിയിലെത്തിയത് രാഷ്‌ട്രീയ നാടകം കൊഴുപ്പിച്ചു. അമരീന്ദർ തെറിച്ചത് സിദ്ദുവിന്റെ ചരടുവലിയിലൂടെയായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന് അഞ്ചു മാസം മാത്രം ശേഷിക്കെയാണ് കോൺഗ്രസിലെ പുതിയ പ്രതിസന്ധി. രാഹുലിനും പ്രിയങ്കയ്ക്കും ഒരുപോലെ ഇഷ്ടക്കാരനാണ് സിദ്ദു.
രണ്ടു ദിവസം മുൻപ് ജലസേചന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റസിയാ സുൽത്താനയും പി.സി.സി ജനറൽ സെക്രട്ടറി യോഗീന്ദ്ര ദിംഗ്രയും ട്രഷറർ ഗുൽസാർ ഇന്ദർ ഛഹലുമാണ് സിദ്ദുവിനെ പിന്തുണച്ച് രാജിവച്ചത്. സിദ്ദു പട്യാലയിലെ വസതിയിൽ അനുയായികളുമായി യോഗം ചേർന്നു.
വിശ്വസ്തനായ ചരൻജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയായി വാഴിച്ച സിദ്ദുവിനെ ഹൈക്കമാൻഡ് കയറൂരി വിടുകയാണെന്ന് സംസ്ഥാനത്തെ സീനിയർ നേതാക്കൾ വിമർശിച്ചിരുന്നു. എസ്.എസ്. രൺധാവയെപ്പോലുള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതും ചില ഉദ്യോഗസ്ഥ നിയമനങ്ങളിൽ അഭിപ്രായം തേടാതിരുന്നതുമാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്.
പഞ്ചാബിലെ നാടകങ്ങൾ എ.ഐ.സി.സി ആസ്ഥാനത്ത് കനയ്യകുമാറിന്റെ പാർട്ടി പ്രവേശന ചടങ്ങിന്റെ മാറ്റും കുറച്ചു. സിദ്ദുവിന്റെ രാജിയെ തുടർന്ന് ഉത്തർപ്രദേശിലെ പരിപാടികൾ റദ്ദാക്കി പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങി.
സിദ്ദു സ്ഥിരതയില്ലാത്തവനാണെന്നും ഒരിടത്തും അടങ്ങിനിൽക്കില്ലെന്നും അമരീന്ദർ പരിഹസിച്ചു.
സിദ്ദുവിന്റെ രാജി അറിഞ്ഞില്ലെന്നാണ് ഛന്നി പ്രതികരിച്ചത്. ചർച്ച നടത്തുമെന്നും സിദ്ദുവിന്റെ അതൃപ്‌തി മാറ്റാൻ വേണ്ടതു ചെയ്യുമെന്നും പറഞ്ഞു.
വിട്ടുവീഴ്ചയ്ക്കില്ലെന്ന്
രാജിക്കത്ത്
വിട്ടുവീഴ്ചകൾക്ക് വഴങ്ങേണ്ടിവരുന്നത് ഒരാളുടെ വ്യക്തിത്വം തകർക്കലാണ്. പഞ്ചാബിന്റെ ഭാവിക്കായുള്ള പ്രവർത്തനത്തിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്കില്ല. കോൺഗ്രസിൽ തുടരും.
(സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ സിദ്ദു)
കേജ്‌രിവാൾ പഞ്ചാബിൽ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് പഞ്ചാബിലെത്താനിരിക്കെ സിദ്ദു രാജിവച്ചത് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിൽ എത്തും മുൻപ് ആം ആദ്‌മിയുമായും സിദ്ദു ചർച്ച നടത്തിയിരുന്നു.
ക്യാപ്ടൻ കേന്ദ്രമന്ത്രിയോ?
അമരീന്ദർ സിംഗ് ഡൽഹിയിൽ അമിത്ഷായെയും ജെ.പി. നദ്ദയെയും കാണുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബി.ജെ.പിയിൽ ചേരാനില്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിച്ചാലും എൻ.ഡി.എയിൽ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിയാക്കാമെന്നാണ് ഓഫർ. അമരീന്ദർ വഴി കർഷക സമരത്തെ തണുപ്പിക്കാനാണ് ബി.ജെ.പി ശ്രമം. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രിയെന്ന നിലയിൽ ലഭിച്ച ഡൽഹി കപൂർത്തല ഹൗസ് ഒഴിയാനാണ് വന്നതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |