തൃക്കരിപ്പൂർ: കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ 2019-20 വർഷത്തെ കേന്ദ്ര സീനിയർ ഫെലോഷിപ്പ് എഴുത്തുകാരനും അദ്ധ്യാപകനുമായ ചന്ദ്രൻ മുട്ടത്തിന് ലഭിച്ചു. ക്ഷേത്രീയ അനുഷ്ഠാന കലാരൂപമായ തിടമ്പുനൃത്തത്തിന്റെ ഉല്പത്തിയും ചരിത്രവും എന്ന അന്വേഷണാത്മക ഗവേഷണ പoനത്തിനാണ് ഫെലോഷിപ്പ്.
ക്ഷേത്രത്തിൽ ബ്രാഹ്മണർ നടത്തുന്ന ഈ നൃത്തരൂപത്തിന്റെ പ്രാധാന്യത്തോടൊപ്പം ഇതര സമുദായങ്ങളുടെ അനുഷ്ഠാന കലാരൂപങ്ങളായ തെയ്യം, പടയണി, യക്ഷഗാനം, പൂരക്കളി എന്നിവയുടെ താരതമ്യപഠനം കൂടി നടത്തും. പ്രധാനമായും ഉത്തരകേരളത്തിലെ മുഖ്യ ക്ഷേത്രങ്ങളിൽ മാത്രം കണ്ടു വരുന്ന തിടമ്പ് നൃത്തത്തിന്റെ ആദിരൂപം, കാലഘട്ടം, പുരാവൃത്തം, ചുവടുകൾ, വേഷവിതാനങ്ങൾ, താളവാദ്യക്രമങ്ങൾ, നൃത്ത പരിഷ്കാരങ്ങൾ, വൈവിധ്യമാർന്ന ചടങ്ങുകൾ എന്നിവയും അന്വേഷിച്ച് വിശകലനം ചെയ്യും. അതോടൊപ്പം പഴമയും പുതുമയും കലർന്ന ദേവനർത്തകരുടെ നൃത്ത വ്യതിയാനങ്ങളും ആധുനികവും നൂതനവുമായ പരിഷ്കാരങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുന്നതിനുമാണ് അംഗീകാരം. രണ്ടു വർഷത്തേക്കുള്ള ഗവേഷണ പഠനത്തിന് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകും.
കേരള വിദ്യാഭ്യാസ വകുപ്പിന്റെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തിനുള്ള ജോസഫ് മുണ്ടശ്ശേരി അവാർഡ്, കേരള ഫോക്‌ലോർ അക്കാഡമിയുടെ ഗ്രന്ഥരചനയ്ക്കുള്ള പ്രത്യേക പുരസ്കാരം, കേരള സാംസ്കാരിക വകുപ്പിന്റെ ഉത്തമ പoന ഗ്രന്ഥത്തിനുള്ള പുരസ്കാരം എന്നിവയടക്കം പന്ത്രണ്ടോളം സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കാവൽ ദൈവങ്ങൾ, മണക്കാടൻ ഗുരുക്കൾ എന്നീ ഡോക്യുമെന്ററികളുടെ തിരക്കഥയും സംവിധാനവും നടത്തിയിട്ടുണ്ട്. നേതാജി സുഭാഷ്ചന്ദ്രബോസിന്റെ മരണ രഹസ്യം, ചിലമ്പ് തെയ്യം ഉല്പത്തി ചരിത്രം, ജലസഞ്ചാര തെയ്യങ്ങൾ, കൂർമ്മലെഴുത്തച്ഛൻ അനുഷ്ഠാന ജീവിതത്തിന്റെ കാണാപ്പുറങ്ങൾ , തട്ടും ദളം തെയ്യം മുഖത്തെഴുത്തുക്കളുടെ പഠനം എന്നിവയടക്കം പന്ത്രണ്ടോളം ഫോക്‌ലോർ സാഹിത്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പരേതരായ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി എന്നിവരുടെ മകനാണ്. ഭാര്യ: ജയപ്രഭ പുതിയടത്ത്. മകൾ: നൗഷി പുതിയടത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |