കോന്നി : ശനിയാഴ്ച്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളംകയറി. അച്ചൻകോവിലാറും കല്ലാറും കരകവിഞ്ഞൊഴുകിയതോടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷിനാശവുമുണ്ടായി. വനം വകുപ്പിന്റെ കോന്നിയിലെ മഴമാപിനിയിൽ 88 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തണ്ണിത്തോട് - തേക്കുതോട് റോഡിൽ തേക്കുതോട് പ്ലാന്റേഷൻ ഭാഗത്തെ മണ്ണ് റോഡിലേക്ക് ഇടിഞ്ഞു ഗതാഗത തടസമുണ്ടായി. കോന്നി - തണ്ണിത്തോട് റോഡിലെ കൊന്നപ്പാറയിലും പയ്യനാമണ്ണിലും റോഡിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. കോന്നി - അട്ടച്ചാക്കൽ, വെട്ടൂർ - കുമ്പഴ റോഡിലെ അട്ടച്ചാക്കൽ വഞ്ചിപടിയിൽ റോഡിൽ വെള്ളം കയറി. അതുമ്പുകുളം കിടങ്ങിൽ സുരേഷിന്റെ വീടിന്റെ സംരക്ഷണ ഭിത്തി മഴവെള്ള പാച്ചിലിൽ ഒലിച്ചു പോയി. അതുമ്പുംകുളം അരക്കനാലിൽ ജോണിന്റെ വീട്ടിലേക്ക് അയൽവാസിയുടെ ഈടിയും മതിലും ഇടിഞ്ഞുവീണു. കിഴക്കുപുറത്തെയും അട്ടച്ചാക്കലിലെയും നെൽപ്പാടങ്ങൾ പൂർണ്ണമായും മുങ്ങി. ഇവിടെ കൃഷിയിറക്കാൻ തയ്യാറാക്കിയിരുന്ന ഏലയായിരുന്നു. ആനകുത്തി ഭാഗത്ത് തോട്ടിൽ മണ്ണ് അടിഞ്ഞതിനാൽ നാലു വീടുകളിൽ വെള്ളം കയറി. കോന്നി തണ്ണിത്തോട് റോഡിലെ പെരുവാലിയിലും മുണ്ടോമൂഴിയിലും റോഡിൽ വെള്ളം കയറി ഗതാഗത തടസമുണ്ടായി. മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൺ മലയാളം പ്ലാൻറ്റേഷനിലെ ചേറുവാള പാലം മഴവെള്ള പാച്ചിലിൽ തകർന്നു. കനത്ത മഴയെ തുടർന്ന് കുമ്മണ്ണൂർ മുളന്തറയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ആനകുത്തി തൈക്കാവ് ജംഗ്ഷനിലും റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |