നാഥനില്ലാക്കളരിയായി സാമൂഹ്യ സുരക്ഷാ മിഷൻ
തിരുവനന്തപുരം: അഞ്ചര ലക്ഷം അശരണർക്ക് അത്താണിയായ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ രണ്ട് മാസമായി നാഥനില്ലാക്കളരി. മരുന്നും മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനുള്ള മിഷന്റെ പദ്ധതികൾ ഇതോടെ അവതാളത്തിലായി.
ഐ.എ.എസ് ഉദ്യോഗസ്ഥയായ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അഞ്ജനയ്ക്ക് അധിക ചുമതലയുണ്ടെങ്കിലും, മറ്റ് തിരക്കുകൾക്കിടയിൽ മിഷന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നയിക്കാനാവുന്നില്ല. 2006ലെ വി.എസ് സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതി മുൻകൈയെടുത്താണ് മിഷൻ രൂപീകരിച്ചത് .ഒന്നാം പിണറായി സർക്കാരിൽ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പരാതികളെത്തുടർന്ന്, കഴിഞ്ഞ ജൂലായ് ആറിന് നീക്കി . ഗവേണിംഗ് ബോഡിയെ നോക്കുകുത്തിയാക്കി തന്നിഷ്ടവും ധൂർത്തും നടത്തിയെന്നാണ് ആരോപണം. തുടർന്ന്, മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടറെ
സർക്കാർ നിയമിച്ചില്ല.
വർഷം 200 കോടി രൂപ നേരിട്ടും , 20 കോടിയോളം രൂപ തദ്ദേശ സ്ഥാപനങ്ങൾ വഴിയും മിഷൻ അശരണർക്ക് ആശ്വാസമേകാൻ വിനിയോഗിക്കുന്നുണ്ട്. ഒരു മാസം ചെലവിടുന്നത് 15 കോടിയിലേറെ രൂപ. മുഴുവൻ സമയ ഡയറക്ടറില്ലാതായതോടെ ,ഫയലുകളെല്ലാം കെട്ടിക്കിടപ്പാണ്. ധനസഹായം എങ്ങുമെത്തുന്നില്ലെന്നാണ് ആക്ഷേപം . മിഷനെ സാമൂഹ്യനീതി ഡയറക്ടറേറ്റിന് കീഴിലാക്കി ഇല്ലാതാക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ കരുക്കൾ നീക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഗവേണിംഗ് ബോഡിയും ചേരാറില്ല.
ഒരു മാസം മിഷൻ
ചെയ്യുന്നത്...
2.5 ലക്ഷം വയോജനങ്ങൾക്ക് വൈദ്യസഹായം
ആശ്വാസകിരണം പദ്ധതിയിലെ 1 ലക്ഷത്തിലധികം കിടപ്പ് രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് ആളൊന്നിന് 600 രൂപ.
50,000 അനാഥക്കുട്ടികൾക്ക് പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ മാസം 3000 രൂപ, ആറാം ക്ലാസ് മുതൽ 10 വരെ 5000 രൂപ, 11, 12 ക്ലാസുകളിൽ 7500 രൂപ, ബിരുദ പഠനത്തിന് 10,000 രൂപ.
- 15,000 കിഡ്നി രോഗികൾക്ക് ഡയാലിസിസിന് 1100 രൂപ
എൻഡോസൾഫാൻ രോഗികൾക്ക് 1000 രൂപ, കിടപ്പ് രോഗികൾക്ക് 2000 രൂപ, പരിചരിക്കുന്നവർക്ക് 700 രൂപ
താലോലം കാൻസർ സുരക്ഷാപദ്ധതിയിൽപ്പെട്ടവർക്ക് ആർ.സി.സിയിലടക്കം സൗജന്യ ചികിത്സ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |