കൊല്ലം: കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന
അഷ്ടമുടിക്കായലോരത്തെ തേവള്ളി കൊട്ടാരം ശാപമോക്ഷം കാത്തുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയാകുന്നു. 1811ൽ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം 1819ലാണ് പൂർത്തിയാകുന്നത്. 202 വർഷത്തത്തെ പഴക്കമുണ്ട് കൊട്ടാരത്തിന്. ഗൗരി പാർവതി ബായിയായിരുന്നു കൊട്ടാരത്തിന്റെ നിർമ്മാണഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരി. വിനോദസഞ്ചാരവകുപ്പിന്റേത് ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ കൊല്ലത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഇടം നേടിയിട്ടുണ്ടെങ്കിലും എൻ.സി.സി ജില്ലാ ഹെഡ്ക്വാർട്ടേഴ്സും പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗം ഓഫീസും പ്രവർത്തിക്കാനുള്ള സ്ഥലം മാത്രമായി കൊട്ടാരം ചുരുങ്ങിയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് നിലവിൽ കെട്ടിടം.
മറ്റ് ഓഫീസുകൾ പ്രവർത്തനം തുടങ്ങിയതിനുശേഷം ഇവിടെ നിർമ്മിച്ച അനധികൃത കോൺക്രീറ്റ് നിർമ്മാണങ്ങളാണ് കെട്ടിടത്തിന്റെ സൗന്ദര്യം കെടുത്തിയത്. പൈതൃക മ്യൂസിയമെന്ന ആവശ്യം പുരാവസ്തുവകുപ്പിൽ നിന്നുണ്ടായപ്പോൾ എൻ.സി.സി ഓഫീസ് പ്രവർത്തിക്കാൻ അനുയോജ്യമായ മറ്റൊരുസ്ഥലം കണ്ടെത്തി നൽകിയാലേ കൊട്ടാരം വിട്ടുനൽകാനാകൂവെന്ന മറുപടിയാണ് ലഭിച്ചത്. കൊട്ടാരം വിട്ടുകിട്ടാനും സംരക്ഷിക്കാനും കോർപ്പറേഷൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
വാസ്തുവിദ്യാവിസ്മയം
തിരുവിതാംകൂർ രാജാക്കന്മാർക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാണ് കൊട്ടാരം പണികഴിപ്പിച്ചത്. വാസ്തുവിദ്യാവിസ്മയമെന്നാണ് ചരിത്രകാരന്മാർ കൊട്ടാരത്തെ വിശേഷിപ്പിച്ചിരുന്നത്.
ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് രീതികളുടെ സ്വാധീനം കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ പ്രകടമാണ്. ചുണ്ണാമ്പുകല്ലും ചെങ്കല്ലുമാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. അന്തപുരം, ഊട്ടുപുര, വാദ്യമണ്ഡപം, കായൽക്കടവിലേക്കുള്ള പടവുകൾ തുടങ്ങിയവ തേവള്ളി കൊട്ടാരത്തിന്റെ പ്രധാന പ്രത്യേകതകളാണ്. കൊട്ടാരത്തിനുള്ളിൽ ഒരു ശാസ്താക്ഷേത്രവുമുണ്ട്.
നവീകരണം നീളാൻ ഇതാണ് കാരണം
എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് തേവള്ളി കൊട്ടാരം ഏറ്റെടുത്ത് പൈതൃക മ്യൂസിയമാക്കാനുള്ള തീരുമാനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പരിഗണനയിലുണ്ടായിരുന്നു.
2019ൽ കൊട്ടാരം നവീകരണത്തിന് ഒന്നേമുക്കാൽ കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷൻ തയ്യാറാക്കിയിരുന്നു. എൻ.സി.സിയും ഇതേ പദ്ധതിയുമായി അധികൃതരെ സമീപിച്ചതോടെ ആശയക്കുഴപ്പത്തിൽ നവീകരണം നീണ്ടു. നവീകരണച്ചുമതല എൻ.സി.സിക്ക് നൽകിയാൽ ഉടമസ്ഥത സംബന്ധിച്ച് പിന്നീട് അവകാശവാദമുയരുമോയെന്ന ആശങ്കയിലായിരുന്നു പൊതുമരാമത്ത് വകുപ്പ്.
നിലവിൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന എൻ.സി.സി ഓഫീസും പൊതുമരാമത്ത് വകുപ്പ് ഓഫീസും അനുയോജ്യമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണം. പൈതൃക മ്യൂസിയമാക്കി കൊട്ടാരത്തെ മാറ്റണം.
ദിൽമോഹൻ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |