ഗുവാഹത്തി: അസാമിലെ ധരാങ് ജില്ലയിലെ വിവാദമായ കുടിയൊഴിപ്പിക്കലിനിടെ പ്രകോപനമായ പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത എം.എൽ.എ ഷർമാൻ അലി അഹമ്മദിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് അഹമ്മദിനെ സസ്പെൻഡ് ചെയ്തതെന്ന് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.
1983ൽ ധരാങ് ജില്ലയിൽ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചതിന് കോൺഗ്രസ് നേരത്തേ എം.എൽ.എയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മൂന്നുതവണ ഭാഗ്പൂരിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഷർമാൻ. അസംകാർ രക്തസാക്ഷികളായി കാണുന്ന അവരെ കൊലപാതകികൾ എന്നാണ് എം.എൽ.എ വിശേഷിപ്പിച്ചത്.
ദിസ്പൂരിലെ എം.എൽ.എ ക്വാർട്ടേഴ്സിൽ വച്ച് ശനിയാഴ്ചയാണ് ഷർമാൻ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൻബസാർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ആൾ അസം സ്റ്റുഡന്റ്സ് യൂണിയൻ, ബി.ജെ.പി യൂത്ത് വിങ് ബി.ജെ.വൈ.എം തുടങ്ങിയ സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സാമുദായിക സ്പർധ ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കോൺഗ്രസും ഷർമാൻ അലിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |