കോട്ടയം : വേമ്പനാട്ടുകായലിലെ 2400 ഏക്കർ പാടങ്ങളിൽ പിങ്ക് വസന്തം വിരിച്ച് നോക്കെത്താ ദൂരം വിരിഞ്ഞ് നിൽക്കുന്ന ആമ്പൽപ്പൂക്കൾ കാഴ്ചക്കാരുടെ മനം കവരുന്നു. ആറുമാസം ആമ്പൽ പാടമായി മാറുന്ന കായൽ നിലങ്ങൾ വേമ്പനാട്ടുകായലിന് ഇരുവശത്തുമായി കോട്ടയം - ആലപ്പുഴ ജില്ലാ അതിർത്തികളിലാണ്. നെഹൃട്രോഫിക്കായി ചുണ്ടൻ വള്ളങ്ങൾ പരിശീലന തുഴച്ചിൽ നടത്തുന്ന കുമരകം മുത്തേരിമടയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. ബോട്ടിലോ വള്ളത്തിലോ എത്താൻ കഴിയുന്ന പ്രദേശമായതിനാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കായൽ യാത്രയ്ക്കായെത്തുന്നവർ മാത്രമാണ് ആമ്പൽ പരവതാനിയുടെ അപൂർവകാഴ്ചക്കാരാകുന്നത്.
വേമ്പനാട്ടുകായൽ അതിർതിരിക്കുന്ന കുമരകം ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ മണ്ണാണ്. മൂന്നാറിലെ നീലക്കുറിഞ്ഞി പോലെ ആമ്പൽ ടൂറിസത്തിൽ അറിയപ്പെടുന്ന കുമരകം തിരുവാർപ്പ് അയ്മനം പാടങ്ങൾ പോലെ ശ്രദ്ധേയമാവുകയാണ് പതിനാലായിരം പറ, ഇരുപത്തിനാലായിരം പറ കായൽ നിലങ്ങളും. സമുദ്ര നിരപ്പിൽ നിന്ന് താഴെ കായൽ നിലങ്ങളിൽ ഇത്രയും ഏക്കറിൽ ആമ്പൽ വിരിയുന്ന പ്രദേശങ്ങൾ കേരളത്തിൽ വേറെയില്ലെങ്കിലും വള്ളത്തിലോ ബോട്ടിലോ അല്ലാതെ എത്താൻ കഴിയാത്തതിനാൽ ഈ കാഴ്ച പുറംലോകം അറിയുന്നില്ല.
ആറുമാസം ആയിരത്തിലേറെ ഏക്കറുകളിൽ ആമ്പൽ വിരിഞ്ഞു നിൽക്കും. പിന്നെ രണ്ടാംകൃഷിക്കായി കീടനാശിനി രണ്ടുതവണ അടിച്ചു ആമ്പൽ നശിപ്പിച്ച് പാടം ഒരുക്കും. തണ്ട് ചീഞ്ഞ് അഴുകിയാലും കിഴങ്ങ് ചെളിക്കുള്ളിൽ കിടക്കും. കൊയ്ത്ത് കഴിഞ്ഞു വെള്ളം കയറ്റുമ്പോൾ ആമ്പൽ ചെടി വീണ്ടും തളിർത്ത് ജലോപരിതലത്തിലെത്തി പൂവിടും. കൂടുതൽ ജലവാഹനങ്ങളും പുറം ബണ്ടിൽ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വേണ്ടത്ര പ്രചാരം നൽകിയാൽ ഇരുപത്തിനാലായിരം പറപാടത്തെ ആമ്പൽ വസന്തം കാണാൻ ആയിരക്കണക്കിന് സഞ്ചാരികൾ എത്തും.
സന്തോഷ് ആലപ്പുഴ,
കർഷക തൊഴിലാളി
റോഡ് സൗകര്യമില്ലാത്തതും ആലപ്പുഴ ,കോട്ടയം ജില്ലാ അതിർത്തികളിലായതുമാണ് 2400 ഏക്കൽ കായൽ നിലത്തിലെ ആമ്പൽ വസന്തത്തിന് പ്രചാരം ലഭിക്കാത്തത്. അടിസ്ഥാന സൗകര്യമൊരുക്കി പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടത് ചെയ്യും.
അഡ്വ.കെ.അനിൽകുമാർ, മീനച്ചിലാർ മീനന്തലയാർ നദീ സംയോജന കോ-ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |