ആലപ്പാട് വെള്ളനാതുരുത്തിൽ നിയന്ത്രണം കടുപ്പിക്കും
കൊല്ലം: ജില്ലയിലെ ബീച്ചുകളുടെ സുരക്ഷ ശക്തമാക്കാൻ ഇന്നലെ കളക്ടറുടെ ചേമ്പറിൽ നടന്ന സുരക്ഷാകാര്യ അവലോകന യോഗത്തിൽ തീരുമാനം. ബീച്ചുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നീണ്ടകര കോസ്റ്റൽ പൊലീസ് നൽകിയ റിപ്പോർട്ട് യോഗം ചർച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പാട് വെള്ളനാതുരുത്തിലെ ബീച്ചിലെത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ഐ.ആർ.ഇയുടെ ഖനന മേഖല ആയതിനാലും നോട്ടിഫൈ ചെയ്ത ബീച്ച് അല്ലാത്തതിനാലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൊല്ലം ബീച്ചിലെ സുരക്ഷ ഉറപ്പുവരുത്താനും തിരക്ക് നിയന്ത്രിക്കാനും പഠനം നടത്തും. കൊല്ലം നഗരസഭ, ടൂറിസം വകുപ്പ്, നീണ്ടകര കോസ്റ്റൽ പൊലീസ്, ഡി.ടി.പി.സി എന്നിവർ സംയുക്തമായി 10 ദിവസത്തിനുള്ളിൽ പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി. കമലമ്മ, കോർപ്പറേഷൻ സെക്രട്ടറി പി.കെ. സജീവ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എസ്. സജീവ്, എ. സയിദാ ബീഗം, ഹാർബർ എൻജിനീയറിംഗ് വകുപ്പ് എക്‌സി. എൻജിനീയർ ഇ. ലിൻഡ, ഡി.ടി.പി.സി എക്‌സി. അഡ്മിനിസ്‌ട്രേറ്റർ ഗീതാകുമാരി അമ്മ, നീണ്ടകര കോസ്റ്റൽ പൊലീസ് എസ്.ഐ. ടി.എൽ. സെപ്‌റ്റോ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ടൂറിസം വകുപ്പിന് ചുമതല
കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡുകൾക്ക് സൈറൺ, ബൈനോക്കുലർ എന്നിവ ലഭ്യമാക്കാൻ ടൂറിസം വകുപ്പിന് ചുമതല
ലൈഫ് ഗാർഡുകൾ ഉപയോഗിക്കുന്ന മൈക്കുകളിൽ കേടായതിന് പകരം പുതിയത് നൽകും
വഴിയോര കച്ചവടക്കാർക്ക് ബീച്ചിൽ പ്രത്യേക സ്ഥലം അനുവദിക്കാൻ ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിക്കണം
മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലപ്പാട് വെള്ളനാതുരുത്ത് ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണം
താന്നി ബീച്ചിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവയ്ക്ക് ചുമതല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |