കോട്ടയം : അടച്ചുപൂട്ടലിന്റെ കാലത്ത് കുട്ടികളോടുള്ള ലൈംഗിക അതിക്രമം വർദ്ധിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട്. മാസങ്ങളായി വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറാകുന്നതിന്റെ ഭാഗമായി സുരക്ഷിതത്വത്തിന് കർമ പദ്ധതികളും ആവിഷ്കരിച്ചുണ്ട്. ജില്ലയിൽ ആറു മാസത്തിനിടെ ചൈൽഡ് ലൈനിൽ ലഭിച്ചത് 171 പരാതികളാണ്. പൊലീസിനും, ശിശുസംരക്ഷണ യൂണിറ്റിനും പുറമെ ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പരിലൂടെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. മാസങ്ങളായി വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾ അടുത്ത മാസം മുതൽ സ്‌കൂളുകളിൽ എത്തുന്ന സാഹചര്യത്തിൽ സംരക്ഷണം ഉറപ്പുവരുത്താൻ കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ മേൽനോട്ടത്തിൽ പ്രത്യേക കർമപരിപാടിയും ചൈൽഡ് ലൈൻ ഉപദേശക സമിതി ആവിഷ്കരിച്ചു.
നടപടികൾ ഇങ്ങനെ
സ്‌കൂളുകളിൽ കുട്ടികളുടെ സംരക്ഷണം അദ്ധ്യാപകർ ഉറപ്പാക്കണം
പോക്‌സോ നിയമം സംബന്ധിച്ച് പ്രത്യേക പരിശീലനം
പഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ ഊർജിതമാക്കും
ഹയർ സെക്കൻഡറി സൗഹൃദ ക്ലബുകളും സജീവമാക്കും
ബാലവേല കുറവ്
ബാലവേലയുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കുറവാണെങ്കിലും ബാലവേല വിമുക്ത കോട്ടയത്തിനായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ചൈൽഡ് ലേബർ സ്‌ക്വാഡ് പരിശോധന നടത്തും. പട്ടികജാതിവർഗ കോളനികളിൽ താമസിക്കുന്ന കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നത്തിന് എസ്.സി - എസ്.ടി പ്രൊമോട്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും. കുട്ടികളുടെ സംരക്ഷണത്തിനായി ബന്ധപ്പെടാവുന്ന ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ഫോൺ നമ്പരുകൾ രേഖപ്പെടുത്തിയ വിസിബിലിറ്റി ബോർഡ് കളക്ടറേറ്റിലും കുട്ടികളുടെ പാർക്കുകളിലും സ്ഥാപിക്കും.
6 മാസം, 171 പരാതികൾ
കൊവിഡ് സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക, ലൈംഗിക ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. ഇത് പരിഹരിക്കാൻ വിപുലമായ കർമ പദ്ധതികളാണ് രൂപം നൽകിയത്''
ഡോ.പി.കെ.ജയശ്രീ, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |