മാർഗരേഖ പാലിച്ചില്ലെങ്കിൽ പിഴ, പ്രവേശനം തടയൽ, അംഗീകാരം റദ്ദാക്കൽ
ന്യൂഡൽഹി: സ്കൂളുകളിൽ വിദ്യാർത്ഥികൾക്കെതിരെ വർദ്ധിക്കുന്ന ശാരീരിക, മാനസിക പീഡനങ്ങൾ തടയുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കർശന വ്യവസ്ഥകൾ പുറത്തിറക്കി. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണിത്. 2015ലെ ജുവനൈൽ ജസ്റ്റിസ്, പോസ്കോ നിയമങ്ങൾ പ്രകാരമുള്ള മാർഗ്ഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും.
വിദ്യാർത്ഥികൾക്കു നേരെയുള്ള മാനസിക, ശാരീരിക പീഡനങ്ങൾ കുറ്റകരമാണെന്ന് മാർഗരേഖയിൽ പറയുന്നു. എല്ലാ തരത്തിലുള്ള അപകടങ്ങളിൽ നിന്നും കുട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്കൂളുകളിൽ നിക്ഷിപ്‌തമാണ്. കുട്ടിയുടെ ശാരീരികവും സാമൂഹികവും വൈകാരികവും മനഃശാസ്‌ത്രപരവുമായ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം സ്കൂളുകളിലുണ്ടാകണം. കുട്ടികൾക്കെതിരായ ലൈംഗിക പീഡന, റാഗിംഗ് പരാതികൾ കേൾക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം.സുരക്ഷാ നിലവാരം ഉറപ്പാക്കാൻ സ്കൂൾ മാനേജ്മെന്റ് മൂന്നു മാസത്തിലൊരിക്കൽ പരിശോധന നടത്തണം. അദ്ധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകുകയും സ്കൂൾ സുരക്ഷാ പദ്ധതി കാമ്പസിൽ പ്രദർശിപ്പിക്കുകയും വേണം.വിദ്യാർത്ഥികളുടെ സുരക്ഷാ ഉത്തരവാദിത്വം മാനേജ്മെന്റ്, പ്രിൻസിപ്പൽ, സ്കൂൾ മേധാവി എന്നിവരിൽ നിക്ഷിപ്‌തമാണെന്ന് ഉറപ്പാക്കിയ ശേഷമാകണം സംസ്ഥാന സർക്കാരുകൾ സ്കൂളുകൾക്ക് അംഗീകാരം നൽകേണ്ടതെന്നും മാർഗ്ഗരേഖയിൽ പറയുന്നു.
കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാലും നടപടിയുണ്ടാവും. പ്രശ്നങ്ങൾ സ്കൂൾ അധികാരികൾ മറച്ചു വച്ചാൽ സ്കൂൾ പി.ടി.എ ബ്ളോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്(ബി.ഇ.ഒ) പരാതി നൽകണം. നടപടിയുണ്ടായില്ലെങ്കിൽ ജില്ലാ വിദ്യാഭ്യാസ ഒാഫീസർ മുഖാന്തരം ജില്ലാ കളക്ടർക്ക് പരാതി നൽകാം. കളക്ടർ അന്വേഷണം നടത്തും.
നടപടി ഇങ്ങനെ
സുരക്ഷാ മാർഗരേഖ പാലിക്കാത്ത സ്കൂളുകളുടെ വാർഷിക വരുമാനത്തിന്റെ 5 ശതമാനം വരെ പിഴയായി ഈടാക്കും. വീഴ്ച ആവർത്തിച്ചാൽ കുട്ടികളെ പ്രവേശിപ്പിക്കുന്നത് തടയും. അടുത്ത ഘട്ടത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പ്രകാരം അംഗീകാരം റദ്ദാക്കും.
ഉറപ്പാക്കേണ്ടത്:
അടിസ്ഥാന സൗകര്യവും സുരക്ഷാ ക്രമീകരണങ്ങളും
നിലവാരമുള്ള ഭക്ഷണവും കുടിവെള്ളവും
യഥാസമയം വൈദ്യസഹായം ലഭ്യമാക്കൽ
വിദ്യാർത്ഥികളുടെ പരാതിയിൽ പെട്ടെന്ന് നടപടി
വിവേചനവും ശാരീരിക, മാനസിക പീഡനങ്ങളും തടയൽ
സ്കൂളുകളിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നടപടി
അടിസ്ഥാനം ഗുഡ്ഗാവ്
2017 സെപ്തംബറിൽ ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിൽ 16 കാരനായ സീനിയർ വിദ്യാർത്ഥി ഏഴു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാർഗരേഖ തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |