കൊട്ടിയൂർ: കേരള എൻജിനിയറിംഗ് ഫാർമസി ആർക്കിടെക്ച്ചർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ആർക്കിടെക്ച്ചർ പരീക്ഷയിൽ കൊട്ടിയൂർ തലക്കാണി സ്വദേശി തേജസ് ജോസഫിന് ഒന്നാം റാങ്ക് ലഭിച്ചതിന്റെ ആഹ്ളാദത്തിൽ മലയോരം. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പൊതു വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ തേജസിന്റെ നേട്ടം നാടിന് അഭിമാനമായി.
കൊട്ടിയൂർ ഐ.ജെ.എം.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ തേജസ് കോളയാട് സെന്റ് കോർണേലിയസ് സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ബിനു ജോർജിന്റെയും കാക്കയങ്ങാട് പാല ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കെ.ജെ. ഷേർളിയുടെയും മകനാണ്.
പ്ലസ്ടു കഴിഞ്ഞയുടൻ കൊച്ചിയിലുള്ള ഫിങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനത്തിൽ ആറു മാസത്തെ ക്രാഷ് കോഴ്സിന് ചേർന്നു. ദിവസവും ലൈവ് ക്ലാസ്സും ഹോംവർക്കും അസൈൻമെന്റും ഉൾപ്പെടെ എട്ടു മണിക്കൂറോളം എൻട്രൻസിന് വേണ്ടിയുള്ള തുടർച്ചയായ പരിശീലനം. താത്പര്യമുള്ള വിഷയമായതിനാൽ കൃത്യമായ ആസൂത്രണത്തിലൂടെയുള്ള പഠനം വിജയത്തിലേക്ക് വഴി തുറന്നു.
കേരളത്തിലെ ഏത് കോളേജിലും പഠിക്കാനുള്ള അവസരമൊരുങ്ങിയെങ്കിലും ഇന്ത്യയിലെ തന്നെ നമ്പർ വൺ സ്ഥാപനമായ ഗുജറാത്ത് അഹമ്മദബാദിലെ സെന്റർ ഓഫ് എൻവയോൺമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്‌നോളജി യൂണിവേഴ്സിറ്റി കോളേജിൽ ബി.ആർക്കിന് സെലക്ഷൻ ലഭിച്ചതിനാൽ അവിടെ പഠനം നടത്താനാണ് ഈ മിടുക്കന്റെ ആഗ്രഹം.
നയൻതാര ബി. തെരേസ് ( ബി.എ. ഇംഗ്ലീഷ് സേക്രഡ് ഹാർട്ട് കോളേജ് തേവര ) നവനീത് ജോർജ് (പ്ലസ് വൺ, ഐ.ജെ.എം.എച്ച്.എസ്. കൊട്ടിയൂർ) എന്നിവർ സഹോദരങ്ങളാണ്.
വീടു പണിതപ്പോൾ തുടങ്ങിയ ആഗ്രഹം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും പുതിയ വീട് പണിയുന്നതിനെക്കുറിച്ച് തയ്യാറെടുപ്പുകൾ നടത്തിയത്. ഇതിന്റെ ഭാഗമായി വീടുമായി ബന്ധപ്പെട്ട നിരവധി മാസികകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള വിവരങ്ങളും മോഡലുകളും പരിചയപ്പെടാൻ തേജസിന് അവസരമൊരുങ്ങി. വ്യത്യസ്തമായ ഈ വീടുകളോട് തോന്നിയ കൗതുകമാണ് ഭാവിയിൽ ഒരു ആർക്കിടെക്ട് ആകണം എന്ന മോഹമായി വളർന്നത്. തേജസിന്റെ ഇഷ്ടത്തിന് പൂർണ്ണ പിന്തുണയുമായി മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നു.
പരീക്ഷ കഴിഞ്ഞപ്പോൾത്തന്നെ ആദ്യ റാങ്കുകൾക്കുള്ളിൽ വരുമെന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നാം റാങ്ക് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്
തേജസ് ജോസഫ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |