ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തരുടെ വീടുകളിലും സ്ഥാപനങ്ങളിലും മകൻ ബി.വൈ. വിജയേന്ദ്രയുടെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. പത്തിടത്ത് നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പയുടെ പി.എ ഉമേഷിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ
യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്തെ കരാർ രേഖകളുള്ള നാല് ബാഗുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അന്ന് ജലവിഭവ വകുപ്പിന് അനുവദിച്ച കരാർ രേഖകളാണ് പ്രധാനമായും പിടിച്ചെടുത്തതെന്നാണ് വിവരം. ഇവയിൽ അനധികൃത കരാറിന്റെ രേഖകളുണ്ടെന്നും പറയപ്പെടുന്നു. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള കമ്പനികൾക്ക് അനധികൃത ടെൻഡർ നൽകിയതായി ആരോപണം ഉയർന്നിരുന്നു. വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്‌പ്രേ സ്റ്റാർ റെസിഡൻസി, ആർ.എന്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന നടത്തി.
ആദായനികുതി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങൾക്ക്, കാത്തിരുന്ന് കാണാമെന്ന് യെദിയൂരപ്പ പ്രതികരിച്ചു.
"റെയ്ഡ് സ്വഭാവികമാണ്, രാഷ്ട്രീയപ്രേരിതമല്ല. ഉപതിരഞ്ഞെടുപ്പിനെ റെയ്ഡ് ബാധിക്കില്ല. ഉമേഷ് തന്റെ വിശ്വസ്തനാണെന്നും" യെദിയൂരപ്പ പറഞ്ഞു.
യെദിയൂരപ്പ സർക്കാരിന്റെ കാലത്തെ കരാറുകൾ സംബന്ധിച്ച് ആദായനികുതിവകുപ്പ് പരിശോധന തുടരുകയാണ്.
ഉപതിരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നൽകാത്തതിനെ ചൊല്ലി കർണാടക ബി.ജെ.പിയിൽ തർക്കം ഉടലെടുത്തിരുന്നു. നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രഭാവം കർണാടകയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യില്ലെന്ന് കഴിഞ്ഞദിവസം യെദിയൂരപ്പ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യെദിയൂരപ്പയെ സമ്മർദ്ദത്തിലാക്കി ഐ.ടി വകുപ്പിന്റെ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |