തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് കാർഷിക മേഖലയിൽ 1771.05 കോടിയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. വേതന നഷ്ടം 200.30 കോടിയും തോട്ടവിളകളിൽ ഉൾപ്പെടെ 1570.75 കോടിയുമാണ് നഷ്ടമുണ്ടായത്. തൊഴിലാളികളുടെ അഭാവംമൂലം യഥാസമയത്ത് ഏലം വിളവെടുക്കാത്തതിനാൽ ഈ സീസണിൽ 300 മെട്രിക് ടൺ വിളനാശം സംഭവിക്കാനിടയുണ്ട്. 2019ൽ 2861 മെട്രിക് ടൺ ഏലയ്ക്ക വ്യാപാരം നടന്നു. 2020ൽ 588 ടൺ മാത്രമാണ് നടന്നത്. കൊവിഡ് പ്രതിസന്ധി സുഗന്ധവ്യഞ്ജനങ്ങളുടെ ആഗോള വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. കുരുമുളക് വില കിലോയ്ക്ക് 330ൽ നിന്ന് 290 രൂപയായി കുറഞ്ഞു. 50 കോടിയാണ് കുരുമുളക് മേഖലയിലെ മൊത്തം നഷ്ടം.
പച്ചക്കറി കയറ്റുമതിയിൽ 40 ശതമാനം കുറവുണ്ടായി. നെൽകൃഷിയിൽ 15 കോടിയും വാഴപ്പഴ കൃഷിയിൽ 269 കോടിയും കിഴങ്ങുവിളകളിൽ 20 കോടിയുടേയും നഷ്ടമുണ്ടായി. കശുഅണ്ടി, ഓയിൽ പാം, റബർ എന്നിവയുടെ വില്പനയിലുണ്ടായ നഷ്ടം കാരണം പ്ലാന്റേഷൻ കോർപ്പറേഷന് മൊത്തം 6.9 കോടിയുടെ നഷ്ടമുണ്ടായി. കാർഷിക ഉപമേഖലയിൽ 50 കോടിയും ഹോർട്ടികോർപ്പിന് ഒരു കോടിയുമാണ് നഷ്ടമുണ്ടായത്.
എല്ലാ പഞ്ചായത്തിലും
കളിസ്ഥലം: മന്ത്രി അബ്ദുറഹ്മാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കളിസ്ഥലങ്ങളില്ലാത്ത മുഴുവൻ പഞ്ചായത്തുകളിലും അവ നിർമ്മിക്കുന്ന പദ്ധതിക്കായി സർവേ നടക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. ഈ സാമ്പത്തികവർഷം തന്നെ നിർമ്മാണം നടത്തും. കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള നടപടികൾ ശക്തമാക്കും. പി.പി. ചിത്തരഞ്ജൻ അവതരിപ്പിച്ച കളിസ്ഥലങ്ങളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച അനൗദ്യോഗിക ബില്ലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശീയ ഗെയിംസിന്റെ ഭാഗമായി അന്തർദ്ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ വിവിധയിടങ്ങളിൽ നിർമ്മിച്ചെങ്കിലും മതിയായ പരിപാലനമില്ലാത്തതിനാൽ നാശത്തിലേക്ക് നീങ്ങുകയാണെന്ന് ചിത്തരഞ്ജൻ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്ക് പെൻഷൻ ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്ന ബിൽ സി.ആർ. മഹേഷ് അവതരിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയൊക്കെ മാറി നല്ലകാലം വരുമ്പോൾ ആലോചിക്കാമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രിക്കുവേണ്ടി മന്ത്രി കെ. രാധാകൃഷ്ണൻ മറുപടി നൽകി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾക്ക് ക്ഷേമനിധി രൂപീകരിക്കാൻ നിർദ്ദേശിക്കുന്ന ഇ.ടി. ടൈസൺ മാസ്റ്ററുടെ ബിൽ, സർക്കാർ തന്നെ ക്ഷേമനിധി ബിൽ കൊണ്ടുവന്ന സ്ഥിതിക്ക് മന്ത്രി രാധാകൃഷ്ണൻ തള്ളി. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള രാഷ്ട്രീയ സംഘടനാപ്രവർത്തനം നിയന്ത്രിക്കൽ ബിൽ ടി.ഐ. മധുസൂദനൻ അവതരിപ്പിച്ചു. നിലവിൽ അവ നിയന്ത്രിക്കാൻ നിയമങ്ങളുള്ള സ്ഥിതിക്ക് ബിൽ ആവശ്യമില്ലെന്ന് മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |