SignIn
Kerala Kaumudi Online
Tuesday, 07 May 2024 2.56 AM IST

ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി നിരസിച്ച് ചെറിയാൻ ഫിലിപ്പ്

cheriyan-philipe

 അവഗണനയിൽ പ്രതിഷേധമെന്ന് സൂചന
 പുസ്തകമെഴുത്തെന്ന് വിശദീകരണം

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നിരസിച്ച് ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. ശോഭനാ ജോർജ് രാജിവച്ച ഒഴിവിലേക്ക് കഴിഞ്ഞ ദിവസമാണ് ചെറിയാനെ നിയമിച്ച് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്. പദവി ഏറ്റെടുക്കില്ലെന്ന് ഇന്നലെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് സി.പി.എമ്മിനൊപ്പം ചേർന്നത്. സി.പി.എം നേതൃത്വം തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പദവി ഏറ്റെടുക്കാത്തതെന്നാണ് സൂചന. 'അടിയൊഴുക്കുകൾ' എന്ന ആധുനിക രാഷ്ട്രീയ ചരിത്രത്തിന്റെ രചനയിലായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ഫേസ്ബുക്കിൽ വിശദീകരിച്ചത്.

രാജ്യസഭാ സീറ്റ് പലവട്ടം വാഗ്ദാനം ചെയ്തെങ്കിലും അവസരം വരുമ്പോഴെല്ലാം നിഷേധിച്ചെന്നും കഴിഞ്ഞ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ നവ കേരള മിഷൻ കോ-ഓർഡിനേറ്റർ പദവിയിലിരുന്ന ചെറിയാനെ ഇപ്പോൾ കുറഞ്ഞ പദവിയിലേക്ക് തരംതാഴ്ത്തിയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. എളമരം കരിമിന് നൽകിയ രാജ്യസഭാ സീറ്റ് ചെറിയാന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. പാർലമെന്റിൽ പാർട്ടിയുടെ നേതൃ സാന്നിദ്ധ്യം അനിവാര്യമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ നിർദ്ദേശിച്ചതിനാൽ അക്കുറി അവസരം കിട്ടിയില്ല. പിന്നീട് വന്ന ഒഴിവിലേക്കും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും ആറന്മുളയിലോ ചെങ്ങന്നൂരിലോ പരിഗണിക്കുമെന്ന് സൂചനകൾ നൽകിയെങ്കിലും തഴഞ്ഞു. കഴിഞ്ഞ പിണറായി സർക്കാർ കെ.ടി.ഡി.സി ചെയർമാനായി വീണ്ടും നിർദ്ദേശിച്ചെങ്കിലും ബോർഡ്, കോർപ്പറേഷൻ പദവികൾ വേണ്ടെന്ന് അറിയിക്കുകയായിരുന്നു. പിന്നീടാണ് നവകേരള മിഷനിലേക്ക് പരിഗണിച്ചത്.

പദവികൾ ഒഴിയണമെന്ന നിബന്ധന പുതിയ പിണറായി സർക്കാർ ചിലർക്ക് മാത്രം ബാധകമാക്കിയതിലും ചെറിയാന് പ്രതിഷേധമുണ്ട്.

ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പാസ് വിതരണം ഉൾപ്പെടെ നടത്തിയ ചെറിയാനെ ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങുപോലും അറിയിച്ചില്ലെന്ന നീരസവുമുണ്ട്. സി.പി.എമ്മിനെയോ നേതാക്കളെയോ തള്ളിപ്പറയാനില്ലെന്നും പാർട്ടി തന്റെ സേവനമാഗ്രഹിക്കുന്നെങ്കിൽ അതുണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾമാർക്സ് സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതെന്നും തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹദ്ഗ്രന്ഥം രചിച്ചതെന്നും ഇതെല്ലാം തനിക്ക് ആത്മവിശ്വാസം പകരുന്നുവെന്നും ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചതിന് പലരും രാഷ്ട്രീയമാനങ്ങൾ കല്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN PHILIPE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.