തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ അഞ്ചുജില്ലകളിലെ ഗവ., എയ്ഡഡ്, സ്വാശ്രയ മേഖലകളിലും സെന്ററുകളിലുമായി ബാക്കിയുള്ളത് 58283 സീറ്റുകൾ. ഓട്ടോണമസ് കോളേജുകളുടേത് ഒഴികെയുള്ള കണക്കാണിത്.
ഈ ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി അടുത്തയാഴ്ച തന്നെ റാങ്കുപട്ടിക തയ്യാറാക്കി കോളേജുകൾക്ക് നൽകുമെന്ന് പ്രവേശനവിഭാഗം ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അറിയിച്ചു.
ഈ അദ്ധ്യയനവർഷം ആകെ ലഭ്യമായത് 98662 സീറ്റുകളാണ്. ഇതിൽ ഗവ. കോളേജുകളിൽ 9197, സർവകലാശാലാ സെന്ററുകളിൽ 129, എയ്ഡഡിൽ 22959 സീറ്റുകളും സ്വാശ്രയ മേഖലയിൽ 66377 സീറ്റുമാണുള്ളത്.
മൂന്നാം അലോട്ടുമെന്റ് കഴിഞ്ഞപ്പോൾ ഗവ. സീറ്റുകളിൽ കോഴിക്കോട് ജില്ലയിൽ (593), മലപ്പുറം (596), പാലക്കാട് (521), തൃശ്ശൂർ (471), വയനാട് (62) ഉൾപ്പെടെ 2243 സീറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ സർവകലാശാലാ സെന്ററുകളിൽ 95 സീറ്റുകളാണുള്ളത്. എയ്ഡഡ് മേഖലയിൽ കോഴിക്കോട് (1418), മലപ്പുറം (2854), പാലക്കാട് (1223), തൃശ്ശൂർ (3628), വയനാട് (874) സീറ്റുകളടക്കം 9997 ഒഴിവുണ്ട്. സ്വാശ്രയ മേഖലയിൽ അഞ്ചു ജില്ലകളിലായി 45948 സീറ്റുകളും ബാക്കിയുണ്ട്.
2020 വർഷത്തിൽ പ്രവേശന നടപടികൾ പൂർത്തിയായപ്പോഴുള്ള ഒഴിവുകൾ 34767 ആയിരുന്നു. ഗവ. കോളേജുകളിലെ 919 സീറ്റുകളും എയ്ഡഡിലെ 3444 സീറ്റുകളും ഇതിൽ ഉൾപ്പെടും. ലക്ഷദ്വീപ്, സ്പോർട്സ് ക്വാട്ടകൾക്ക് അധികമായി അനുവദിച്ചവയിൽ ആളില്ലാത്തതും കോഴ്സിന് ചേർന്ന ശേഷം പിന്നീട് നിർത്തിപ്പോയതുമെല്ലാമാണ് ഈ സീറ്റുകൾ ഒഴിഞ്ഞു കിടക്കാൻ കാരണം. അതിന് മുമ്പത്തെ വർഷം ആകെ ഒഴിഞ്ഞു കിടന്നത് 22836 സീറ്റുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |