കൊച്ചി: 1934ലെ ഭരണഘടന അനുസരിച്ച് ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ ഒരു സഭയായി മുന്നോട്ടു പോകണമെന്ന നിർദേശം അംഗീകരിക്കില്ലെന്ന് ജോസഫ് മാർ ഗ്രിഗോറിയോയ് മെത്രാപ്പൊലിത്ത പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മെത്രാപ്പൊലീത്ത ഇക്കാര്യം അറിയിച്ചത്.
യാക്കോബായ വിഭാഗം പ്രത്യേക സഭയായി നിലനിൽക്കുമെന്നും സുന്നഹദോസിനു ശേഷം ഹൈക്കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. നൂറ് വർഷം പഴക്കമുള്ള കേസാണിതെന്നും യാഥാർത്ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും അദ്ദേഹം പറഞ്ഞു. "യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ല. ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ല. യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല," മെത്രാപ്പൊലീത്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെന്നും കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. വിഷയത്തിൽ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |