തിരുവനന്തപുരം: കൊച്ചിയിലേപ്പോലെ തിരുവനന്തപുരത്തും ' പുരാവസ്തു' മ്യൂസിയം തുടങ്ങാൻ പദ്ധതിയിട്ടെന്ന് തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ടിവി സംസ്‌കാര ചാനൽ സ്വന്തമാക്കി ചെയർമാൻ ആകാനുള്ള നീക്കം ഇതിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം മൂലം മ്യൂസിയം പദ്ധതി മുന്നോട്ടുപോയില്ല.
ചാനലിന് തിരുവനന്തപുരത്ത് സ്വന്തമായി ഓഫീസുള്ളത് മ്യൂസിയം പദ്ധതിക്ക് ഗുണമാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ചാനൽ ചെർമാനാവാൻ 10കോടി വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 10 ലക്ഷം രൂപ കൈമാറിയെങ്കിലും നിയമപ്രകാരം ചാനലിന്റെ ചെയർമാനായിട്ടില്ല. ടിവി സംസ്‌കാരയുടെ സ്ഥാപക എം.ഡിയായിരുന്ന ഹരിപ്രസാദിന് പണം നൽകിയതിന് രേഖയുണ്ടെന്നും മോൻസൺ മൊഴി നൽകി. പുരാവസ്തു മ്യൂസിയം തുടങ്ങാനുള്ള നടപടികൾ തലസ്ഥാനത്ത് ആരംഭിച്ചിരുന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ചാനൽ ഉടമകളായ സിഗ്‌നേച്ചർ മീഡിയയുടെ ഓഫിസുകളിൽ മോൻസണെ എത്തിച്ച് തെളിവെടുക്കും. ഇന്നലെ ടി.വി സംസ്കാരയുടെ ഓഫീസിലെത്തിച്ച് തെളിവെടുത്തു.
മോൻസൺ പണം നൽകിയില്ലെന്ന് ഹരിപ്രസാദ്
അതേസമയം തന്നെ ചെയർമാനാക്കിയാൽ 10 കോടി നൽകാമെന്നു പറഞ്ഞതല്ലാതെ ഒരു രൂപയും മോൻസൺ നൽകിയിട്ടില്ലെന്നാണ് ഹരിപ്രസാദ് പറയുന്നത്. അമേരിക്കൻ സന്ദർശനത്തിനു പോവുകയാണെന്നും ചാനൽ ചെയർമാൻ എന്ന നിലയിലുള്ള പ്രമോഷനു വേണ്ടി ഒരു വിഡിയോ എടുത്തുവയ്ക്കാമെന്നും മോൻസൺ പറഞ്ഞതായും ഹരിപ്രസാദ് മൊഴിനൽകി. പിന്നീട് യുട്യൂബ് ചാനലിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും താൻ ടിവി സംസ്‌കാരയുടെ ചെയർമാനാണെന്ന് മോൻസൺ അവകാശവാദം ഉന്നയിച്ചു. എന്നാൽ നിലവിൽ ചാനലിന്റെ ഉടമസ്ഥാവകാശം ഹരിപ്രസാദിനല്ലെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം. ചാനലിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ട്.
മോൻസണിന്റെ ലാപ്ടോപ്പും ശൂന്യം!
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ക്രൈംബ്രാഞ്ചിന് തിരിച്ചടി. വിവരങ്ങൾ മായിച്ചു കളഞ്ഞിരുന്നതിനാൽ കാര്യമായൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. 10 കോടി തട്ടിയെന്ന് പരാതി നൽകിയവർക്ക് മോൻസൺ അയച്ച ഒരു സന്ദേശം മാത്രമാണ് ആകെ ലഭിച്ചത്. ഇതു നേരത്തെ തയ്യാറാക്കിയ കരാറുമായി ബന്ധപ്പെട്ടതുമാണ്.
പിടിച്ചെടുത്ത ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും വിദഗ്ദ്ധ പരിശോധനയ്ക്കായി കൈമാറും. നിലവിൽ ശേഖരിച്ച വിവരങ്ങൾ പ്രത്യേക സംഘം ഒത്തുനോക്കുകയാണ്. ഇതിൽ സാമൂഹിക മാദ്ധ്യമങ്ങളിലെ ഇടപെടലുകളുമുണ്ട്. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ മോൻസണിന്റെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ.
മോൻസണിന്റെ മൊഴികളുടെ അടിസ്ഥാനത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം ബിനാമി അക്കൗണ്ടുകളിലൂടെയും നേരിട്ടും കൈപ്പറ്റിയതായാണ് പരാതിക്കാരുടെ മൊഴികൾ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ചോദ്യംചെയ്യലും തെളിവെടുപ്പും നടക്കുകയാണ്.
ഇടപാടുകളെക്കുറിച്ച് ആദായ നികുതിവകുപ്പും അന്വേഷണം തുടങ്ങി. ബാങ്ക് രേഖകളും മറ്റും ആദായനികുതി വകുപ്പ് ശേഖരിച്ചു. മോൻസണിന്റെ അക്കൗണ്ടിൽ 200 രൂപയിൽ താഴെ മാത്രമേയുള്ളൂ.
മോൻസണെതിരെ ഒരു കേസ് കൂടി
ഡി.ആർ.ഡി.ഒയുടെ വ്യാജരേഖ ഉണ്ടാക്കിയതിന് മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി.
കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന കോടികൾ വിലമതിക്കുന്ന രാസപദാർത്ഥം കൈവശം വിൽപ്പനയ്ക്കായി ഉണ്ടെന്നുപറഞ്ഞ് ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞന്റെ പേരിലുള്ള വ്യാജ രേഖയാണ് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |