ന്യൂഡൽഹി: രാജ്യവ്യാപകമായ പ്രതിഷേധത്തിനും സുപ്രീം കോടതിയുടെ ഇടപെടലിനും ഇടയാക്കിയ ലഖിംപൂർ കൊലക്കേസിൽ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തശേഷം രാത്രി പത്തേമുക്കാലോടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കർഷക ജാഥയിലേക്ക് വാഹനമിടിച്ചു കയറ്റി നാലു പേരെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന കേസിലാണ് അറസ്റ്റ്. കൊലക്കുറ്റം ചുമത്തി.
മുഖം മറച്ച് രാവിലെ 10.40ന് പിൻവാതിലിലൂടെ ലഖിംപൂർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയ ആശിഷ് മിശ്രയെ ഡി.ഐ.ജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അതേസമയം, മന്ത്രി ആജയ് മിശ്ര സ്ഥലത്തെ പാർട്ടി ഒാഫീസിൽ പ്രമുഖ അഭിഭാഷകരുമായി ചർച്ച നടത്തുന്ന തിരക്കിലായിരുന്നു.ഒക്ടോ.മൂന്നിന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന വാദത്തിൽ ഉറച്ചുനിന്ന ആശിഷ് മിശ്രയ്ക്ക്, അന്ന് ഉച്ചയ്ക്കുശേഷം 2.36 നും 3.30നുമിടയിൽ എവിടെയായിരുന്നുവെന്ന് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
കൊലപാതക കേസിൽ പ്രതിയായിട്ടും സമൻസ് വീട്ടിലൊട്ടിച്ച് കാത്തിരുന്ന പൊലീസിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഇന്നലെ രാവിലെ 11ന് ഹാജരാകാൻ നൽകിയ രണ്ടാമത്തെ സമൻസ് പ്രകാരമാണ് ആശിഷ് മിശ്ര എത്തിയത്. കർഷകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥലത്തുണ്ടായ സംഘർഷത്തിൽ മറ്റ് അഞ്ചുപേർ മരിച്ചിരുന്നു.
പങ്കില്ലെന്ന് കാട്ടാൻ വീഡിയോ ക്ലിപ്പിംഗ്
സംഭവ സമയത്ത് താൻ കാറിൽ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ 10 വീഡിയോ ക്ലിപ്പിംഗുകളും സത്യവാങ്മൂലവും ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കി. ഗുസ്തി മത്സരത്തിന്റെ സംഘാടകനായി തിരക്കിലായിരുന്നുവെന്ന് തെളിയിക്കാനാണ് ഒരു വീഡിയോ.
അന്ന് 2.36 നും 3.30നുമിടയിൽ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയില്ല.
റിപ്പോർട്ട് തേടി ന്യൂനപക്ഷ കമ്മിഷൻ
സംഭവത്തെക്കുറിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് നല്കാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷൻ സർദാർ ഇഖ്ബാൽ സിംഗ് ലാൽപുര യു.പി. സർക്കാരിനോട് ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദർശിച്ചു.
അജയ് മിശ്രയെ അറസ്റ്റ് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ദു കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ വസതിയിൽ നടത്തിവന്ന മൗനവ്രതം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |