തിരുവനന്തപുരം : എണ്ണവില വർദ്ധനവിൽ പൊറുതിമുട്ടിയിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. എണ്ണകമ്പനികൾക്ക് വില നിർണയിക്കുവാനുള്ള അവകാശം യു പി എ സർക്കാർ നൽകിയത് മുതൽ ശക്തമായി എതിർപ്പ് ഉന്നയിച്ചിരുന്ന ബി ജെ പി അധികാരം ലഭിച്ച് സർക്കാർ രൂപീകരിച്ചിട്ടും എണ്ണയിലെ കൊള്ളയടി തുടരാൻ എണ്ണകമ്പനികൾക്ക് അധികാരം നൽകുകയായിരുന്നു. ഇതിന് പുറമേ സെസുകളുടെ ഭാരം കൂടി പെട്രോളിലും ഡീസലിലും അടിച്ചേൽപ്പിച്ചതോടെ രാജ്യത്ത് എണ്ണവില റെക്കാഡിലേക്ക് ഉയരുകയാണ്. പെട്രോളിന് പിന്നാലെ ഇന്ന് ഡീസലിനും വില നൂറിന് മുകളിൽ എത്തി. 2016ൽ കേവലം അമ്പത് രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്റെ വില ഇതാണ് ഇപ്പോൾ അഞ്ച് വർഷം കൊണ്ട് നൂറായി ഉയർന്നിരിക്കുന്നത്. സെഞ്ച്വറി നേട്ടവുമായി എണ്ണവില കുതിക്കുമ്പോൾ ജനം തലയിൽ കൈവയ്ക്കുകയാണ്.
അന്ന് പ്രതിഷേധിച്ചവർ ഇന്ന് ന്യായീകരിക്കുന്നു
യു പി എ സർക്കാരിന്റെ കാലത്ത് പെട്രോൾ വില വർദ്ധിച്ചപ്പോൾ കാളവണ്ടിയാത്ര നടത്തിയും, സ്‌കൂട്ടർ ഉരുട്ടിയുമെല്ലാം റോഡിൽ പ്രതിഷേധിച്ചവർ ഇന്ന് മന്ത്രി കുപ്പായത്തിലും, പാർട്ടിയിലെ ഉന്നത കസേരകളിലും അമർന്നിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായാൽ പെട്രോളിന് ലിറ്ററിന് നാൽപ്പത് രൂപയാക്കും എന്ന് ചാനൽ ചർച്ചയിൽ വീരവാദം മുഴക്കിയ നേതാവ് വരെ കേരളത്തിലുണ്ട്. പെട്രോൾ ഡീസൽ വില വർദ്ധനവിൽ ജനം പൊറുതി മുട്ടുമ്പോൾ വെളിച്ചെണ്ണ വില വർദ്ധിക്കുന്നില്ലേ എന്ന ചോദ്യവുമായി അണികൾ ന്യായീകരിക്കുന്നത് ഇപ്പോൾ ജി എസ് ടിയുടെ പേരിലേക്ക് കുറച്ചുനാളായി മാറ്റിയിരിക്കുകയാണ്.
ഡീസൽ വിലക്കയറ്റം അടുക്കള വരെ
പെട്രോൾ വിലയിലെ വർദ്ധനവിനെക്കാളും കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇടിത്തീയാവുന്നത് ഡീസലിലെ വില വർദ്ധനവാണ്. ഉത്തരേന്ത്യയിൽ നിന്നടക്കം ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് എത്തുന്നത് ചരക്ക് ലോറിയിലാണ്. എണ്ണവിലയിലെ വർദ്ധനവ് സാധനങ്ങളുടെ വിലയും വർദ്ധിക്കുവാൻ ഇടവരുത്തും. കൊവിഡിന് ശേഷം പൊതു ഗതാഗത സംവിധാനങ്ങൾ പഴയപടി ആവാത്തതിനാൽ മിക്കവരും സ്വന്തം വാഹനങ്ങളിലാണ് ഓഫീസുകളിലേക്ക് പോകുന്നത്. ഇവരുടെയും പോക്കറ്റ് കാലിയാക്കുകയാണ് ദിനംപ്രതി വർദ്ധിക്കുന്ന എണ്ണവില.
ഇന്നത്തെ വിലനിലവാരം
ഇന്ന് പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് വർദ്ധിപ്പിച്ചത്. സെപ്തംബർ ഇരുപത്തിമൂന്ന് മുതലുള്ള കണക്കെടുത്താൽ ഡീസലിന് നാല് രൂപ 55 പൈസയും പെട്രോളിന് രണ്ട് രൂപ 99 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. എണ്ണവില വർദ്ധിക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ രാജ്യത്തെ പ്രതിപക്ഷത്തിന് കഴിയാത്തതും കേന്ദ്ര സർക്കാരിന് തുണയാവുകയാണ്. അടുത്ത് തന്നെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണവില വർദ്ധനവ് സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള മികച്ച ആയുധമാണെന്ന വസ്തുത പോലും മനസിലാക്കാൻ പ്രതിപക്ഷത്തിനാവുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |