സഹപാഠിക്ക് ഗുരുതര പരിക്ക്
പോത്തൻകോട്: കഴക്കൂട്ടം - വെഞ്ഞാറമൂട് ബൈപ്പാസിൽ ചന്തവിള കിൻഫ്ര പാർക്കിന് സമീപത്തെ വളവിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികനായ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു.
നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ എയർപോർട്ട് എൻജിനീയറിംഗിൽ മാനേജരായ കോതമംഗലം ചെറുവാറ്റൂർ ചിറയ്ക്കൽ ഹൗസിൽ ഹരിയുടെയും അദ്ധ്യാപികയായ ലുലു കെ.മേനോന്റെയും മകൻ നിതിൻ സി.ഹരിയാണ് (21) മരിച്ചത്. ബെെക്കോടിച്ചിരുന്ന സഹപാഠിയായ, കൊട്ടാരക്കര ചെപ്ര പിനാട്ടിൻമുകൾ ജനനി നിവാസിൽ സുരേഷ് കുമാറിന്റെ മകൻ പി.എസ്.വിഷ്ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളാണ് ഇരുവരും.
ഇന്നലെ വെളുപ്പിന് 4 മണിക്കായിരുന്നു അപകടം.നാട്ടിലേക്ക് യാത്ര തിരിച്ച നിതിനെ, വിഷ്ണു ബൈക്കിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു.
ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഓടിച്ചത് ഉടമയായ കിളിമാനൂർ കുന്നുമ്മൽ സ്വദേശി പ്രതീഷാണ്. ഇയാൾ ഉൾപ്പെടെ കാറിലുണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നതായി പോത്തൻകോട് പൊലീസ് പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പികളും ഗ്ലാസും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതീഷിനെ അറസ്റ്റ് ചെയ്തു.കാർ കസ്റ്റഡിയിലെടുത്തു. പ്രതീഷിനും കാറിലുണ്ടായിരുന്ന അമൽ, ദർശൻ എന്നിവർക്കും നിസാര പരിക്കേറ്രിട്ടുണ്ട്.
കഴക്കൂട്ടം ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ഇന്നോവ കാർ വെഞ്ഞാറമൂട് ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിതിനെ സ്വകാര്യ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.ബി.ടെക് വിദ്യാർത്ഥി നവീനാണ് നിതിന്റെ സഹോദരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |