കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.മറ്റന്നാൾ ശിക്ഷ വിധിക്കുമെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി അറിയിച്ചു. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
ചുമത്തിയ കുറ്റങ്ങൾ സൂരജിനെ വായിച്ചുകേൾപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നു ജഡ്ജി ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും, വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
'വധശിക്ഷ നൽകാവുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്. സ്വന്തം ഭാര്യ വേദന കൊണ്ട് നിലവിളിക്കുമ്പോൾ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി വേണം.'-പ്രോസിക്യൂഷൻ വാദിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പറയാനാകില്ലെന്നും, ഉത്രയുടേത് കൊലപാതകമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിൽ എത്തിയിരുന്നു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യ കേസാണിത്. പാമ്പിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും, ഡെമ്മി പരീക്ഷണവും അടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്.
2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.
പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കൈയിൽ നിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. ഇതിന് മുൻപ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
ഉത്രയെ ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഉത്രയുടെ മരണാനന്തര ചടങ്ങുകളിലെ സൂരജിന്‍റെ അമിതാഭിനയം ഉത്രയുടെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു.
മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഉത്രയുടെ സഹോദരൻ അഞ്ചൽ പൊലീസിന് മൊഴി നൽകിയിരുന്നു. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നൽകിയ സ്വർണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. ഇതോടെ ഉത്രയുടെ ബന്ധുക്കളുടെ സംശയം കൂടി.
2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റൂറൽ എസ് പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മേയ് 23ന് സൂരജിനെയും, സുരേഷിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജൂലായ് ഏഴിന് പബ്ലിക് പ്രോസിക്യൂട്ടർ ആയി ജി മോഹൻരാജിനെ നിയമിച്ചു. ജൂലായ് 14-ന് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു.
2020 ജൂലായ് 18- ന് ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മൂർഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തിയത് കേസിൽ നിർണായകമായി. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം സന്ധ്യയ്ക്ക് ഉത്രയ്ക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജൂലായ് 30ന് ഉത്രയുടെ കൊലപാതകം ഡെമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.
പാമ്പിനെ ബലം പ്രയോഗിച്ച് കടിപ്പിക്കുകയായിരുന്നെന്ന് തെളിയിക്കാൻ അന്വേഷണ സംഘം മൂർഖൻ പാമ്പുകളെ ഉപയോഗിച്ച് ഡെമ്മി പരീക്ഷണം നടത്തി തെളിവായി കോടതിയിൽ സമർപ്പിക്കുകയായിരുന്നു. നിർണായകമായ മൊഴി നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |