തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സർവകലാശാലയ്ക്ക് 457.6 കോടിയുടെ ബഡ്‌ജറ്റിന് ബോർഡ് ഒഫ് ഗവേർണൻസിന്റെ അംഗീകാരം. 377.3 കോടി വരവും 457.6 കോടി ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ധനകാര്യ സമിതി അദ്ധ്യക്ഷൻ പി.കെ. ബിജുവാണ് അവതരിപ്പിച്ചത്. വിളപ്പിൽശാലയിൽ സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിനായി ആദ്യ ഘട്ടത്തിൽ 50 ഏക്കർ സ്ഥലം ഏറ്റെടുക്കാനും വിവിധ സ്‌കൂളുകൾ ആരംഭിക്കാനുമായി 281 കോടി വകയിരുത്തി.
വിദ്യാർത്ഥിക്കൾക്കിടയിലെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാനുള്ള പദ്ധതി, ഓൺലൈൻ പരീക്ഷ സംവിധാനം, സംരംഭകത്വം എന്നിവയ്ക്കായി 10 കോടി രൂപ വീതവും അഫിലിയേറ്റഡ് കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളും ലാബുകളും ഉപയോഗിച്ച് യുവജനങ്ങളുടെ നൈപുണ്യശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ, നവീകരണവ്യവസായകൗൺസിൽ, വിദ്യാർത്ഥികളുടെ ഇൻഷ്വറൻസ് എന്നിവയ്ക്ക് 5 കോടി വീതവും നീക്കിവച്ചു.
എൻജിനിയറിംഗ് കോളേജുകളിൽ ഗവേഷണവികസന പദ്ധതിയായ സെർഡിന് 20 കോടി,
പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശം, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് 9.5 കോടി, വിദ്യാർത്ഥിനികളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് 2 കോടി, മൂല്യനിർണയത്തിനുള്ള ഓൺലൈൻ സംവിധാനത്തിന് ഒരു കോടി, സ്‌കിൽ പാർക്കുകൾക്ക് 2 കോടി, ബിസിനസ്സ് ഇൻക്യുബേറ്ററുകൾക്ക് 2.5 കോടി, ഉന്നത നിലവാരം പുലർത്തുന്ന കോളേജുകൾക്കും അദ്ധ്യാപർക്കും വിദ്യാർത്ഥികൾക്കും പുരസ്‌കാരങ്ങൾ നൽകാൻ ഒരു കോടി എന്നിങ്ങനെ വകയിരുത്തി.
ഐ.ഐ.ടി മാതൃകയിൽ
ഡിജിറ്റൽ ക്ലാസുകൾ
മദ്രാസ് ഐ.ഐ.ടി മാതൃകയിൽ ഡിജിറ്റൽ ക്ലാസുകൾക്കുള്ള സംവിധാനമൊരുക്കാൻ 1.9 കോടി, അഫിലിയേറ്റഡ് കോളേജുകളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താനുള്ള സെൽ സ്ഥാപിക്കാൻ 2.5 കോടി, വിദ്യാർത്ഥിക്ഷേമ വകുപ്പിന് ഒരു കോടി, മികച്ച വ്യക്തിത്വങ്ങളെയും സാങ്കേതിക വിദഗ്ദ്ധരെയും നൊബേൽ ജേതാക്കളടക്കമുള്ള ശാസ്ത്രജ്ഞരെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന 'മീറ്റ് ദ സ്‌കോളർ' പ്രഭാഷണ പരമ്പരയ്ക്ക് 1.1 കോടി, അദ്ധ്യാപക പരിശീലന കേന്ദ്രം, ഐ.ടി സെൽ എന്നിവക്ക് 2 കോടി, നാഷണൽ സർവീസ് സ്‌കീമിന് 74 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വകയിരുത്തലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |