ഒന്നര വർഷം മുൻപ് പട്യാലയിൽ ലോക്ഡൗൺ സമയത്ത് കർഫ്യൂ പാസ് ചോദിച്ച പൊലീസ് അസി:സബ് ഇൻസ്‌പെക്ടറുടെ കൈപ്പത്തി വെട്ടിയ കേസിനു ശേഷം നിഹാംഗുകൾ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസമാണ് സിംഘുവിൽ മുപത്തഞ്ചുകാരനായ ദളിത് യുവാവിന്റെ മൃതദേഹം കൈപ്പത്തിയും കാലും വിച്ഛേദിച്ച് കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മത ഗ്രന്ഥത്തെ അപമാനിച്ചതിന്റെ പേരിൽ തങ്ങളാണ് കൃത്യം നടത്തിയതെന്ന് പ്രഖ്യാപിച്ച് നിഹാംഗ് വിഭാഗത്തിലെ സരവ്ജീത് സിംഗ് പൊലീസിന് കീഴടങ്ങിയിരുന്നു.
ആരാണ് നിഹാംഗുകൾ?
സിക്ക് സമുദായത്തിലെ യോദ്ധാക്കളുടെ കൂട്ടമാണ് നിഹാംഗുകൾ. സംഘമായി ആശ്രമജീവിതം നയിച്ചിരുന്ന ഇവർ മുഗളൻമാർക്കെതിരായ യുദ്ധങ്ങളിൽ സിക്ക് സേനയെ നയിച്ചിരുന്നു. നീല നിറത്തിലുള്ള വസ്ത്രമാണ് ഇവർ ധരിക്കുന്നത്. പ്രത്യേകതരം തലപ്പാവും കൂർത്ത കാലുറകളും ധരിക്കും. വാൾ, കുന്തം തുടങ്ങിയ ആയുധങ്ങളോടുകൂടിയ ഇവർ പൊലീസിന്റെ നോട്ടപ്പുള്ളികളാണ്.
നിഹാംഗുകൾ പ്രവർത്തനം ആരംഭിച്ചത്?
1966 ൽ സിക്ക് ഗുരുവായ ഗുരുഗോബിന്ദ് സിംഗ്, ഖൽസ (സിക്ക് സമുദായം) സ്ഥാപിച്ച കാലം മുതൽ സമുദായത്തിലെ കൂട്ടായ്മയായ നിഹാംഗുകൾ പ്രവർത്തിക്കുന്നു. ഗുരു ഗ്രന്ഥ സാഹിബിലെ ഒരു ഗീതത്തിലും നിഹാംഗുകളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്, 'നിർഭയനും അനിയന്ത്രിതനും' എന്നാണ് അവരെ സൂചിപ്പിച്ചിരിക്കുന്നത്. ഒരിക്കൽ ഗുരു ഗോബിന്ദ് സിംഗിന്റെ ഇളയ മകൻ ഫത്തെഹ് സിംഗ് നീല വസ്ത്രവും നീല തലപ്പാവും ധരിക്കുകയുണ്ടായി വേഷം ഇഷ്ടപ്പെട്ട ഗുരു ഖൽസയിലെ സൈനികരായ നിഹാംഗുകൾക്കായി ഈ വേഷം നിർദ്ദേശിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
മറ്റു യോദ്ധാക്കളിൽ നിന്നും നിഹാംഗുകൾക്കുള്ള വ്യത്യാസം
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കേണൽ ജയിംസ് കിന്നറുടെ വാക്കുകളനുസരിച്ച് ഖൽസ സിക്കുകാരെ രണ്ടു ഗ്രൂപ്പുകളായി വിഭജിച്ചു. യുദ്ധ സമയത്ത് നീല വസ്ത്രം ധരിച്ചിരുന്നവരും, വസ്ത്രത്തിന്റെ നിറത്തിൽ യാതൊരു നിയന്ത്രണവും പാലിക്കാത്തവരും. എങ്കിലും രണ്ട്പേരും അവരുടെ ജോലി കൃത്യമായി ചെയ്തിരുന്നു. ഖൽസയുടെ പെരുമാറ്റ ചട്ടം അവർ കൃത്യമായി പാലിച്ചിരുന്നു. കുങ്കുമത്തിന് പകരം ആരാധനാലയങ്ങൾക്ക് മുകളിൽ നീല പതാക (നിഷാൻ സാഹിബ്) ഉയർത്തിയിരുന്നു. 'ഛാർദി കാല' (എന്നെന്നും ഉയർന്ന ആവേശത്തിൽ), 'ടിയർ ബാർ ടിയർ' (എന്നെന്നും തയ്യാറെടുപ്പുകളോടെ) എന്നീ മുദ്രാവാക്യങ്ങളാണ് അവർ ഉപയോഗിച്ചിരുന്നത്. ബദാം, ഏലക്ക, പോപ്പി, കുരുമുളക്, റോസാപ്പൂവിന്റെ ഇതളുകൾ, മത്തൻ വിത്തുകൾ എന്നിവയടങ്ങിയ ശാർദായ് അല്ലെങ്കിൽ ശാർബതി ഭേഗ് എന്നീ പാനീയങ്ങളാണ് നിഹാംഗുകൾക്ക് ഏറെ ഇഷ്ടം. ചെറിയ അളവിൽ കഞ്ചാവ് ചേർക്കുമ്പോൾ ഈ പാനീയത്തെ സുഖനിധിൻ (ആശ്വാസത്തിന്റെ നിധി) എന്ന് വിളിക്കുന്നു. യുദ്ധ സമയത്താണ് ഇത് കൂടുതലായി അവർ ഉപയോഗിക്കുന്നത്.
നിലവിലെ അവസ്ഥ
നിഹാംഗുകൾ ഇന്നു ചെറിയ ചേരികളായാണ് പ്രവർത്തിക്കുന്നത്. ഓരോന്നും നയിക്കുന്നത് ജാവേദ് എന്ന നേതാവാണ്. ബുധദൾ, തരുണദൾ എന്നിവയാണ് പ്രമുഖ വിഭാഗങ്ങൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തിൽ നിഹാംഗുകൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് സിംഘുവിൽ എത്തിയത്.
ആർക്കാണ് നിഹാംഗുകൾ ആകാൻ കഴിയുന്നത്?
ജാതിയും മതവും പരിഗണിക്കാതെ മുടി മുറിക്കാത്തവർക്കും സിക്ക് പാരമ്പര്യങ്ങൾ പിൻതുടരുന്നവർക്കും നിഹാംഗ് ആകാൻ കഴിയും. അഞ്ച് ബാനികൾ ഓർക്കുന്നവരും രാത്രി ഒരു മണിക്ക് ഉണരുന്നവരും രണ്ടു നേരം പ്രാർത്ഥിക്കുന്നവരും ആയിരിക്കണം. സ്ഥാനമേറ്റ നിഹാംഗുകൾക്ക് ഗുരു ഗോബിന്ദ് സിംഗ് നിർദ്ദേശിച്ച നീല വസ്ത്രങ്ങളും ആയുധങ്ങളും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |