ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും വീണ്ടും ആവശ്യപ്പെട്ടു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടത്. അതേസമയം പാർട്ടി അദ്ധ്യക്ഷനാകാൻ ഇല്ല എന്ന രാഹുലിന്റെ മുൻ നിലപാടിൽ പുനർചിന്തനത്തിന് സാദ്ധ്യതയുണ്ടെന്ന സൂചന നൽകുന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ഇക്കാര്യപ്പറ്റി ആലോചിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി നേതാക്കളിൽ നിന്ന് പ്രത്യയശാസ്ത്രത്തിൽ വ്യക്തത ആവശ്യമാണെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ അദ്ദേഹത്തെ വർക്കിംഗ് പ്രസിഡന്റാക്കണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു.
രാഹുൽ അദ്ധ്യക്ഷനാകണമെന്ന് എല്ലാവരും ഏകകണ്ഠേന നിർദ്ദേശിച്ചു. അദ്ദേഹം അദ്ധ്യക്ഷനാകണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നു, പക്ഷേ അത് രാഹുലിന് വിട്ടുകൊടുക്കുന്നതായും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അതേസമയം ആന്റണി ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും രാഹുലിനോട് അദ്ധ്യക്ഷനാകാൻ അഭ്യർത്ഥിച്ചിട്ടുള്ളതായി കോൺഗ്രസ് നേതാവ് താരിഖ് ഹമീദ് കരാ വ്യക്തമാക്കി. എല്ലാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും ഏകകണ്ഠമായി രാഹുലിനെ അദ്ധ്യക്ഷനാകാൻ ആഗ്രഹിക്കുന്നതായി കോൺഗ്രസ് നേതാവ് അംബിക സോണിയും പറഞ്ഞു.
2022 ഓഗസ്റ്റ് 21 നും 2022 സെപ്തംബർ 20 നും ഇടയിൽ എ.ഐ.സി.സി അദ്ധ്യക്ഷനായുളള തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തങ്ങൾ മൂന്ന് പ്രമേയങ്ങൾ പാസാക്കി. രാഷ്ട്രീയ സാഹചര്യം, പണപ്പെരുപ്പം, ഇന്ത്യയിലെ കർഷകർക്കെതിരായ ആക്രമണത്തെക്കുറിച്ചും കടുത്ത കാർഷിക പ്രതിസന്ധിയെക്കുറിച്ചുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി കേന്ദ്രത്തിലെ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. ലഖിംപൂർ ഖേരി സംഭവത്തെ പരാമർശിച്ചുകൊണ്ട്, കർഷക പ്രസ്ഥാനത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ ചിന്തയാണ് ഇത് കാണിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ലഖിംപൂർ ഖേരിയിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ബി.ജെ.പിയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു. അവർ കർഷക സമരത്തെ എങ്ങനെ കാണുന്നു, കർഷകർ അവരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ നടത്തുന്ന നിരന്തരമായ പോരാട്ടത്തെ കൈകാര്യം ചെയ്യുന്നു എന്നും സോണിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |