കുമരകം : ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടിലിലും ഉണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. മുൻകാലങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം പൊങ്ങി ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ പ്രദേശങ്ങളെ വെള്ളപ്പൊക്ക കെടുതി ബാധിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി തന്നെ പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി തുടങ്ങി. കിഴക്കൻ മേഖലയിൽ നിന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി.
കൃഷിയും വെള്ളത്തിൽ
നിനച്ചിരിക്കാതെ എത്തിയ മഴയിൽ കർഷകർക്ക് കണ്ണീർ. ജില്ലയിൽ ആദ്യം വിളവെടുപ്പ് ആരംഭിക്കേണ്ട പാടശേഖരങ്ങളായ വട്ടക്കായൽ കേളക്കരി, വട്ടക്കായൽ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ കൊയ്ത്ത് ആരംഭിക്കേണ്ടതായിരുന്നു. കൊയ്ത്തുയന്ത്രം എത്തിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കൊയ്ത്ത് ആരംഭിക്കാനായില്ല. തിരുവാർപ്പ് പഞ്ചായത്തിലെ പുതുക്കാട്ട് അമ്പത് മാടപ്പള്ളിക്കാട് എന്നിവിടങ്ങളിലെ 100 ദിവസമായ നെല്ല് ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ വീണടിഞ്ഞു. പരുവക്കളത്തിൽ ജോയി, നാരാജൻ രാമങ്കരി, ഷെയ്ജു പത്തിൽ, അർജുൻ ആലയ്ക്കാപ്പള്ളി തുടങ്ങി പല കർഷകരുടേയും നെൽക്കതിരുകൾ വെള്ളത്തിലായി. കർഷർ വീണ്ടും ബണ്ട് സംരക്ഷണത്തിനുള്ള നെട്ടോട്ടത്തിലാണ്. തുടർച്ചയായി മാേട്ടോറുകൾ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അടിക്കടിവൈദ്യുതി മുടങ്ങുന്നത് പ്രതിബന്ധമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |