ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെക്കൂടി ഭീകരർ വെടിവച്ചു കൊന്നു. ഇതോടെ ഈ മാസം ജമ്മു കാശ്മീരിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി. കുൽഗാം ജില്ലയിലെ വാൻപോയിൽ തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
#Terrorists fired indiscriminately upon #NonLocal labourers at Wanpoh area of #Kulgam. In this #terror incident, 02 non-locals were killed and 01 injured. Police & SFs cordoned off the area. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) October 17, 2021
ബീഹാറിൽ നിന്നുള്ള ഒരു ഗോൾ-ഗപ്പ കച്ചവടക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മരപ്പണിക്കാരനും താഴ്വരയിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. ബീഹാർ നിവാസിയായ അരവിന്ദ് കുമാറിനെ ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്ത് വച്ചാണ് ഭീകരർ വെടിവച്ചു കൊന്നത്. പുൽവാമ ജില്ലയിൽ വച്ചാണ് ഉത്തർപ്രദേശ് സ്വദേശിയായ സഗീർ അഹ്മദ് എന്ന തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി.
സാധാരണക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 11 പേരിൽ അഞ്ച് പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു. ഭീകരർ കാശ്മീരിൽ നിന്ന് തദ്ദേശീയരല്ലാത്തവരെ തുരത്താൻ ആഗ്രഹിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാശ്മീരി പണ്ഡിറ്റ് സമുദായത്തിലെ പ്രമുഖനും ശ്രീനഗറിലെ ഒരു ഫാർമസി ഉടമയുമായ മഖാൻ ലാൽ ബിന്ദ്രൂ, ടാക്സി ഡ്രൈവറായ മുഹമ്മദ് ഷാഫി ലോൺ, അദ്ധ്യാപകരായ ദീപക് ചന്ദ്, സുപുന്ദർ കൗർ, സ്ട്രീറ്റ് ഫുഡ് വെണ്ടർ വീരേന്ദർ പസ്വാൻ എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊലപാതകങ്ങൾ താഴ്‌വരയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ഇത് ട്രാൻസിറ്റ് ക്യാമ്പുകളിൽ താമസിക്കുന്ന കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ പലായനത്തിന് കാരണമായി. കാശ്മീരി കുടിയേറ്റക്കാർക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം ജോലി നേടി താഴ്‌വരയിലേക്ക് മടങ്ങിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഡസൻ കണക്കിന് കുടുംബങ്ങൾ വിട്ടുപോയി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിഘടനവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്രഭരണ പ്രദേശത്ത് ഉടനീളം 900 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ സേന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 ഭീകരരെ വധിച്ചതായി പൊലീസ് പറയുന്നു. കൊലപാതകങ്ങൾക്ക് പിന്നാലെ ഒൻപത് ഏറ്റുമുട്ടലുകളിലായി 13 ഭീകരർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ ശ്രീനഗറിൽ അഞ്ച് ഭീകരരിൽ മൂന്ന് പേരെ ഞങ്ങൾ വധിച്ചതായും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |