തലശ്ശേരി: മാഹി- തലശ്ശേരി ബൈപ്പാസ് നിർമ്മാണത്തിലെ അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവും തുടർച്ചയായി പെയ്ത അതിതീവ്ര മഴയും പള്ളൂർ വയൽ, കവിയൂർ, മങ്ങാട് എന്നിവിടങ്ങളിലും അഴിയൂർ ഗ്രാമപഞ്ചായത്തിലെ 17, 5, 4 വാർഡുകളിലെ ജനങ്ങളെയും ദുരിതത്തിലാക്കി. മാഹി ബൈപ്പാസിൽ നിന്നുള്ള ഡ്രൈനേജ് സംവിധാനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വെള്ളം വന്നതോടെ തോടുകൾ കരകവിഞ്ഞൊഴുകി. പതിനേഴാം വാർഡിലെ ബൈപ്പാസിന് സമീപത്തുള്ള നാലു വീടുകൾ പൂർണമായും വെള്ളത്തിലായി.
പരദേവതാ ക്ഷേത്രത്തിനു സമീപത്തുള്ള ഡ്രൈനേജിലൂടെ വെള്ളംകയറി പാത്തിക്കൽ പാത്തി വരെയുള്ള അഞ്ചാം വാർഡിലെ തോടിന് സമീപത്തുള്ള പത്തോളം വീടുകളിൽ വെള്ളം കയറി. റോഡ്, മതിൽ എന്നിവ നിലംപതിച്ചു. തെങ്ങുകൾ മുറിഞ്ഞുവീണു. നാലാം വാർഡിലും വെള്ളംകയറിയിട്ടുണ്ട്. മൂന്നാം വാർഡിൽ ചാരം കയ്യിൽ, മാഹിയിൽ നിന്ന് വരുന്ന വെള്ളം തോടുകളിൽ കരകവിഞ്ഞതോടെ ഒമ്പതോളം വീടുകളിൽ വെള്ളം കയറി. മൂന്നു പേരെ മാറ്റിപ്പാർപ്പിച്ചു. മതിൽ, കുടിവെള്ള പദ്ധതി മോട്ടോർ എന്നിവ തകരാറിലായി. പൂഴിത്തലയിൽ കീരി തോട്ടിൽ വെള്ളം കയറിയത് തീരദേശത്തെ വീടുകൾക്ക് ഭീഷണിയായി.
തോടുകളിൽ നിന്ന് കടലിലേക്ക് പോകുന്ന ഭാഗത്ത് മണൽത്തിട്ട രൂപപ്പെട്ടു. 2,16, 18 വാർഡുകളിലും മഴക്കെടുതി ഉണ്ടായിട്ടുണ്ട്. അഞ്ചാം വാർഡിൽ ഒരു വീട്ടിന് വിള്ളലും ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വില്ലേജ് ഓഫീസർ ടി.പി റെനീഷ് കുമാർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |