ധാക്ക: ബംഗ്ലാദേശിൽ ദുർഗാ പൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങളും പൂജാ പവലിയനുകളും ആക്രമിച്ചത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്ന് ബംഗ്ലാദേശിലെ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ വ്യക്തമാക്കി. രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനാണ് ഈ ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
'വർഗീയ സംഘർഷം മനഃപൂർവം സൃഷ്ടിച്ചതാണെന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട്. എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞാൽ അത് പരസ്യമാക്കും. കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മാതൃകാപരമായ ശിക്ഷ നൽകും. ആക്രമണങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്' -അസദുസമാൻ ഖാൻ പറഞ്ഞു.
വിശുദ്ധ ഖുർആനിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രങ്ങളും പൂജാ പവലിയനുകളും ആക്രമിക്കപ്പെട്ടത്. വിഗ്രഹങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ദുർഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ 200 ഓളം വരുന്ന പ്രതിഷേധ സംഘം കദിം മയ്ജതിയിലെ ക്ഷേത്രം ആക്രമിക്കുകയായിരുന്നു. പിന്നീട് രാജ്യത്തെ 12 ഓളം ജില്ലകളിൽ കലാപം പടരുകയായിരുന്നു. സൈന്യത്തിന്റെയും പൊലീസിന്റെയും ഇടപെടലിനെ തുടർന്നാണ് കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെ നോക്കാൻ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇമാം ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. ആറുപേർക്കാണ് കലാപത്തിൽ ജീവൻ നഷ്ടമായത്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിൽ പ്രതിഷേധിച്ച് 23 മുതൽ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് ഹിന്ദു- ബുദ്ധിസ്റ്റ്- കൃസ്ത്യൻ യൂണിറ്റി കൗൺസിൽ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |